Showing posts with label റിപ്പോര്‍ട്ട്. Show all posts
Showing posts with label റിപ്പോര്‍ട്ട്. Show all posts

Friday, November 7, 2014








പയ്യന്നൂര്‍ ഗവ, ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ കായികമേള ഒക്ടോബര്‍ 13 ന് നടന്നു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍പെര്‍സണ്‍ശ്രീമതി. കെ.വി,. ലളിത കായികമേള ഉത്ഘാടനം ചെയ്യുകയും കായികക താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ സ്വീകരിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ ശ്യാമള ടീച്ചര്‍, ഹെഡ്മാസ്റ്റര്‍ ശശി മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് കെ. പ്രകാശന്‍ എന്നിവര്‍ കായികമേളയ്ക്ക് ആശംസകള്‍ നേര്‍ന്നു. വൈകുന്നേരം വരെ നീണ്ടുനിന്ന കായികമേളയില്‍ കുട്ടികള്‍ വാശിയോടെ മത്സര ഇനങ്ങളില്‍ പങ്കെടുത്തു.

Thursday, November 6, 2014

വായനാക്കുറിപ്പുകളുടെ അവതരണവും ലൈബ്രറി കാര്‍ഡിന്റെ വിതരണവും












തളിപ്പറമ്പ താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന എന്റെ ഗ്രന്ഥാലയം എന്റെ വിദ്യാലയം പരിപാടിയുടെ ഭാഗമായി പയ്യന്നൂര്‍ ഗവ, ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടപ്പിലാക്കുന്ന വയനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ തെരഞ്ഞെടുത്ത വായനാക്കുറിപ്പുകളുടെ അവതരണവും ലൈബ്രറി കാര്‍ഡിന്റെ വിതരണവും നടന്നു. വായന പുതിയ കാലഘട്ടത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തു താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ വൈക്കത്ത് നാരായണന്‍ മാസ്റ്റര്‍ കുട്ടികളോട് പറഞ്ഞു. ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ശിവകുമാര്‍, പയ്യന്നൂര്‍ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് മോഹനന്‍, പി പ്രേമചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ വായനക്കുറിപ്പുകള്‍ അവതരിപ്പിച്ചു.

കുങ്ങ്ഫൂ പരിശീലനം സമാപിച്ചു




പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന  വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിവരുന്ന കുങ്ങ്ഫൂ പരിശീലനം സമാപിച്ചു. സമാപന സമ്മേളനത്തില്‍ കുട്ടികള്‍ കുങ്ങ്ഫൂ പ്രദര്‍ശനം നടത്തി. ചടങ്ങില്‍ മുന്‍ നഗരസഭാ അധ്യക്ഷന്‍ ജി ഡി മാസ്റ്റര്‍ കുട്ടികളെ അനുമോദിച്ചു സംസാരിച്ചു. പ്രിന്‍സിപ്പല്‍ ശ്യാമള ടീച്ചര്‍, ഹെഡ്മാസ്റ്റര്‍ ശശി മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് കെ. പ്രകാശന്‍, വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

Friday, November 11, 2011

വിവരാവകാശനിയമം സെമിനാര്‍

വിവരാവകാശനിയമം സെമിനാര്‍ ശ്രീ . പി.കെ. രഘുനാഥ്  ഉത്ഘാടനം ചെയ്യുന്നു.

സ്കൂളിലെ ഹ്യുമാനിറ്റീസ് കൊമേര്‍സ്  വിദ്യാര്‍ത്ഥിനികള്‍ 11 .11 .11 നു നടത്തിയ  വിവരാവകാശനിയമത്തെക്കുറിച്ചുള്ള സെമിനാര്‍ ശ്രദ്ധേയമായി. പ്ലസ്‌ ടു കൊമേര്‍സ്  വിദ്യാര്‍ത്ഥിനി രേവതി. എം. ആയിരുന്നു മോഡറേറ്റര്‍ . വിവരാവകാശനിയമത്തെക്കുറിച്ച് ക്ലാസുകള്‍ നല്‍കി വരുന്ന ജില്ലാ റിസോര്‍സ് പേര്‍സനും ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടുമായ ശ്രീ . പി.കെ. രഘുനാഥ് സെമിനാറിന്റെ ഔപചാരികമായ ഉത്ഘാടനം നിര്‍വ്വഹിച്ചു. വിവരാവകാശ നിയമത്തിന്റെ പ്രസക്തിയെക്കുറിച്ചും അതിന്റെ സമകാലികമായ പ്രയോജനപ്പെടുത്തലുകളെക്കുറിച്ചും ആമുഖമായി ചില കാര്യങ്ങള്‍ മാത്രം പറഞ്ഞ് അദ്ദേഹം സെമിനാര്‍ ഉത്ഘാടനം ചെയ്തു.
സെമിനാറില്‍ ആദ്യ പേപ്പര്‍ അവതരിപ്പിച്ച ആതിര വിവരാവകാശ നിയമം കടന്നു വരാനുണ്ടായ സാഹചര്യങ്ങളും അതിന്റെ നാള്വഴിയുമാണ് വിശദമാക്കിയത്. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കടമകളും കര്‍ത്തവ്യങ്ങളും എന്നാ രണ്ടാമത്തെ പേപ്പറില്‍ വിന്ദുജ വിനോദ് ഇത് സംബന്ധിച്ച ഒട്ടനവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതി, വിവരങ്ങളുടെ ലഭ്യത തുടങ്ങിയവയും ഈ പേപ്പറില്‍ വിശദമാക്കപ്പെട്ടു. വിവിടതരം അപ്പീലുകള്‍ , അവ നല്‍കേണ്ട വിധം , ഒപ്പം വെക്കേണ്ടുന്ന രേഖകള്‍ എന്നിവ സംബന്ധിച്ച അടുത്ത പേപ്പര്‍ അവതരിപ്പിച്ചത് ശ്രീദേവി ആയിരുന്നു. നാലാമതായി സംസാരിച്ച കാവ്യ ബാലകൃഷ്ണന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനുകളെക്കുറിച്ചാണ് സംസാരിച്ചത്. സംസ്ഥാന, കേന്ദ്ര  ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെ നിയമനം, ചുമതലകള്‍ , അവരെ നീക്കം ചെയ്യുന്ന രീതി എന്നിവ ഈ പേപ്പറില്‍ വിശദമാക്കപ്പെട്ടു.
വിഷയാവതരണങ്ങള്‍ക്ക് ശേഷം പേപ്പര്‍ അവതരിപ്പിച്ചവര്‍ അതതു മേഖലകളെക്കുറിച്ചുള്ള വിദ്യാര്‍ത്ഥിനികളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമുള്ള സമയങ്ങളില്‍ റിസോര്‍സ് പേര്‍സണായ ഉത്ഘാടകന്‍ ഇടപെട്ടു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളുടെ പ്രദര്‍ശനവും സെമിനാറിനോട് അനുബന്ധമായി ഒരുക്കിയിരുന്നു. രേണുക കെ.പി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള നന്ദി പ്രകാശിപ്പിച്ചു.
പൊളിറ്റിക്സ് അദ്ധ്യാപകന്‍ മുരളി പള്ളത്തിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികള്‍ സെമിനാറിനായി ഒരുങ്ങിയത്. ഉത്ഘാടനസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ പി.ശ്യാമള, ഹെഡ്‌മാസ്റ്റര്‍ പി.വി. ഭാസ്കരന്‍ മാസ്റ്റര്‍ , പി. പ്രേമചന്ദ്രന്‍ മാസ്റ്റര്‍ , മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
 

Sunday, October 30, 2011

കാക്കനാടന്‍ വൈരുദ്ധ്യങ്ങളുടെ തോഴന്‍ - പി. കെ. സുരേഷ് കുമാര്‍


പയ്യന്നൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും ആധുനികതയുടെ പ്രയോക്താവുമായ കാക്കനാടന്‍ വൈരുദ്ധ്യങ്ങളുടെ തോഴനാനെന്നു എതിര്‍ദിശ പത്രാധിപരും നിരൂപകനുമായ പി. കെ. സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കാക്കനാടന്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൃസ്ത്യാനിയായ ജോര്‍ജ്ജ് വര്‍ഗീസ്‌ എന്ന കാക്കനാടന്‍ ഹിന്ദു മിത്തോളജിയിലും താന്ത്രികവിദ്യയിലും ശക്തമായ അഭിനിവേശം പുലര്‍ത്തിയിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാകുമ്പോഴും അദ്ദേഹം അരാജകവാദത്തെ രചനകളില്‍ പ്രമാണമാക്കി. കാല്‍പ്പനികതയുടെയും നവോത്ഥാനത്തിന്റെയും കാലം കഴിഞ്ഞ് മലയാള സാഹിത്യത്തില്‍ ആഞ്ഞടിച്ച പാശ്ചാത്യ ആധുനികതയുടെ മുന്നണിപ്പോരാളിയായിരുനു കാക്കനാടന്‍. സമൂഹത്തെ ഞെട്ടിപ്പിച്ചുണര്‍ത്താന്‍ തക്ക ശേഷിയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ കഥകളും നോവലുകളും. തനിക്കു പറയാനുള്ള ഒരു ആശയത്തെ തന്നെ ഇത്രമാത്രം വൈവിധ്യപൂര്‍ണമായും വ്യത്യസ്ത ഭാഷാ ശൈലിയാലും അവതരിപ്പിച്ച കാക്കനാടന്റെ കൃതികള്‍ ആ അര്‍ത്ഥത്തില്‍ ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിന്‍സിപ്പാള്‍ പി. ശ്യാമള, ഹെഡ് മാസ്റ്റര്‍ പി.വി. ഭാസ്കരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മലയാളം അദ്ധ്യാപകന്‍ പി.പ്രമചന്ദ്രന്‍ സ്വാഗതവും മിഥുനാ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Thursday, September 15, 2011

യാഥാര്‍ത്ഥ്യത്തിലെ സ്വപ്‌നങ്ങള്‍

സ്നേഹ. എം.പി.
രണ്ടാം വര്‍ഷ സയന്‍സ് എ ബാച്ച്.






 സ്വാതന്ത്ര്യ ദിനത്തില്‍ സ്വതന്ത്രമായി പ്രകൃതിയുടെ മടിത്തട്ടില്‍ അലിഞ്ഞു ചേര്‍ന്നിരിക്കാന്‍ കഴിഞ്ഞ ആ അനുഭവം ആവേശകരമായിരുന്നു. സസ്യശാസ്ത്രപഠനം പ്രകൃതിയിലൂടെ എന്നാണു ഞാന്‍ ഗമയില്‍ ആ യാത്രയെക്കുറിച്ച് എല്ലാവരോടും പറഞ്ഞിരുന്നത്. ഓ.. അതിനിടയില്‍ യാത്ര എവിടെക്കായിരുന്നു എന്ന് പറഞ്ഞില്ല അല്ലെ..മാടായിപ്പാറ.. പ്രകൃതി നമുക്കായി കരുതിവെച്ച വിസ്മയങ്ങള്‍ നേരിട്ട് കാണാനും അനുഭവിക്കാനും ഇതിലും പറ്റിയ ഒരിടം ഞങ്ങളുടെ അടുത്തൊന്നും ഇല്ല, കേട്ടോ. വെയിലുകൊള്ളാനാണെങ്കില്‍ നല്ല വെയില് ഇവിടെത്തന്നെയുണ്ടല്ലോ.. വെറുതെ എന്തിനാ അവിടം വരെ പോകുന്നത് എന്ന് കളിപറഞ്ഞ കൂട്ടുകാരികളും ഉണ്ടായിരുന്നു കൂടെ.

അളവില്ലാത്ത ജൈവസമ്പത്താണ്‌ മാടായിപ്പാറയുടെ ആത്മാവ് എന്ന് എനിക്ക് ഇപ്പോഴാണ് ബോധ്യപ്പെട്ടത്. ഇതിനു മുന്പ് എത്ര പ്രാവശ്യം ഞാന്‍ ഇവിടെ വന്നതാണ്. ഞാന്‍ നിസ്സാരമായി കണ്ട ഈ പാറക്കൂട്ടങ്ങള്‍ക്കും പുല്ചെടികള്‍ക്കും എന്തെന്തു പ്രാധാന്യമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മുന്‍പൊരിക്കലും കാണാത്ത, കേള്‍ക്കാത്ത അനുഭവിക്കാത്ത പ്രകൃതിയുടെ തമാശകള്‍ .. രുചികള്‍ .. ഇവയൊന്നും അന്ന് ഉണ്ടായിരുന്നില്ലേ.. ഉണ്ടായിട്ടും ഞാന്‍ കാണാത്തതാണോ? പ്രകൃതിയോടു ഏറെ കൂട്ടുകൂടുന്ന ഒരാള്‍ എന്ന അഭിമാനം വൈകുന്നേരമായപ്പോഴേക്കും ഒലിച്ചുപോവുകയും എന്റെ പ്രകൃതിപഠനത്തിന്റെ  അവസ്ഥയോര്‍ത്ത് ഞാന്‍ ലജ്ജിക്കുകയും ചെയ്തു. എങ്കിലും പ്രകൃതിയിലേക്ക് ഇറങ്ങാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ഒരാളാണല്ലോ എന്ന് ഞാന്‍ ആശ്വസിക്കുകയും ചെയ്തു. അത്രയെങ്കിലുമില്ലേ....

യാത്രയുടെ തുടക്കത്തില്‍ തന്നെ ഉള്ളില്‍ ഭീതി വിതച്ച ഒരു സംഭവമുണ്ടായി. മാടായിക്കാവിനടുത്തെത്തിയപ്പോള്‍ കൂട്ടുകാരില്‍ ഒരാള്‍ വലിയ ജ്ഞാനനാട്യത്തോടെ പറഞ്ഞു, ഈ വള്ളിക്കെട്ടില്‍ മരത്തിനു മുകളില്‍ പ്പോലും നാഗങ്ങള്‍ വിഹാരിക്കാറുണ്ട്. ഉള്ളില്‍ കരുതിയ ധൈര്യമെല്ലാം ചോര്‍ന്നുപോയെങ്കിലും പിന്നീട് മനസ്സിലായി നുണക്കഥയില്‍ തീര്‍ത്ത ഒരുനാടകം മാത്രമായിരുന്നു അതെന്ന്.

കാട്ടുമുന്തിരിക്കുലകളും വള്ളികളും ഞങ്ങളില്‍ അത്ഭുതമുണര്‍ത്തി. മോതിരവള്ളികള്‍ പ്രകൃതിക്ക് അഭിമാനമേകി. ചൂതിനെക്കാളും കാക്കാപ്പൂ അഹങ്കരിച്ചുവെങ്കിലും എന്നെ ആകര്‍ഷിച്ചത് ചൂതായിരുന്നു. ഇടയില്‍ വ്രതം നിര്‍ത്തി മാംസാഹാരത്തെ പുല്‍കിയ 'ഡ്റൊസീറ'യെക്കണ്ടുമുട്ടി. (ഇവിടെ എന്നെ വ്യക്തിപരമായി വിഷമിപ്പിച്ച ഒരു സംഗതി കൂടി കുറിക്കട്ടെ. എന്താണ് ഡ്റൊസീറ എന്ന് കൂട്ടത്തിലൊരാള്‍ ആരാഞ്ഞപ്പോള്‍ ഞാന്‍ ആവേശത്തോടെ പറഞ്ഞുപോയി, ഇരപിടിയന്‍ സസ്യം! അപ്പോള്‍ പരിഷ്കാരിയായ അവള്‍ "വാട്ട്‌, ഇരപിടിയന്‍ സസ്യം? "എന്ന് മൊഴിയുകയണുണ്ടായത്. ഇത്രമാത്രം അധഃപ്പതിച്ചുവോ നമ്മുടെ മലയാള ഭാഷാപരിജ്ഞാനം? മലയാളത്തിന്റെ നാളത്തെ പ്രതീക്ഷയാവേണ്ടവിദ്യാര്‍ത്ഥിനികളാണ് പറയുന്നത്. മലയാളത്തില്‍ പറയാവുന്ന എന്ത് പറയുമ്പോഴും എല്ലാത്തിനും നേരെ നാം നിരന്തരം തൊടുക്കുന്ന ഒരു ചോദ്യമായിത്തീര്‍ന്നിട്ടുണ്ട് ഇപ്പോള്‍ 'വാട്ട്‌ '. നമ്മുടെ സംസ്കാരത്തെ നാം തന്നെ കീറിമുറിച്ചു വില്‍പ്പന നടത്തുന്നതിന് സമമല്ലേ ഇത്. ഞാന്‍ കുറെ നേരം ഇത് തന്നെ ആലോചിച്ചു നിന്ന് പോയി.

മാടായിപ്പാറയുടെ ഹരിതഭംഗി ആസ്വദിച്ചു നടക്കുമ്പോള്‍ തോണി, വ്യത്യസ്തമായ ഭൂവിഭാഗങ്ങളെയും സസ്യലതാതികളെയും പ്രതിനിധാനം ചെയ്യുന്ന മറ്റൊരു പ്രദേശം ഭൂമിയില്‍ വേറെ ഉണ്ടാവില്ലെന്ന്. എല്ലാം കണ്ടും അധ്യാപകരുടെ വിശദീകരണങ്ങള്‍ കെട്ടും നടക്കുമ്പോള്‍ പെട്ടെന്ന് പരിസരമാകെ മാറുന്നത് പോലെ. ചെളിയുടെ, കുന്നോളം ഉയര്‍ന്നു കിടക്കുന്ന ചെളിമലയുടെ മുന്നിലാണോ ഞങ്ങള്‍ ഇപ്പോള്‍ . മാഷ്‌ വിശദീകരിച്ചു തന്നു അതാണ്‌ ചൈനാ ക്ലേ. അവിടെക്കുള്ള യാത്രയില്‍ , ജീവിതത്തില്‍ ഇനി ഒരിക്കലും ഈ യാത്ര മറക്കാന്‍ കഴിയാത്തവണ്ണം കൂട്ടുകാരികളില്‍ ഒരാള്‍ പേസ്റ്റ് രൂപത്തിലുള്ള ഈ ചായക്കൂട്ടില്‍ മുങ്ങിനിവരുകയുണ്ടായി. ആദ്യം എല്ലാവര്‍ക്കും ചിരിയാണ് വന്നത്. ക്ഷേത്രത്തിനടുത്ത് തന്നെയുള്ള കുളത്തില്‍ കൊണ്ടുപോയി കുളിപ്പിച്ച് അവളെ ശുദ്ധീകരിച്ചെടുത്തത് ഞങ്ങള്‍കും മറക്കാത്ത ഒരനുഭവമായി മാറി.

ഞങ്ങള്‍ക്ക് മടങ്ങാറായി. ഈ വിശാലമായ പുല്‍ത്തകിടികളും പൂക്കളും അതിനിടയിലൂടെയുള്ള ചെറുപാതകളും വിസ്തൃതമായ ആകാശത്തിനു കീഴില്‍ നാളെ ഉണ്ടാകണമെന്നില്ല എന്നത് ഞങ്ങളെ സത്യത്തില്‍ അപ്പോഴാണ്‌ അസ്വസ്ഥരാക്കിയത്. തടാകങ്ങളില്‍ തുള്ളിച്ചാടുന്ന ചെറു മത്സ്യങ്ങള്‍ , വെള്ളത്തിനു മുകളില്‍ നിശ്ചലനായി മത്സ്യങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സര്‍പ്പക്കഴുത്തോട് കൂടിയ ഒറ്റക്കാലന്‍ യോഗിക്കൊക്ക് .. ഇതെല്ലാം നാളെയൊരുനാള്‍ വരുമ്പോഴും ഇവിടെയുണ്ടാകുമോ?

വിശാലമായ പാറയുടെ തുറസ്സിലൂടെ നീണ്ടുകിടക്കുന്ന താറിട്ട റോഡിനു സമീപത്തായി ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മൊബൈല്‍ ടവര്‍ . പ്രശാന്ത സുന്ദരമായ ഈ പ്രദേശത്തു നാളെ പെറ്റുപെരുകുക ഇവയായിരിക്കുമോ? 'വിലയില്ലാത്ത' നീലനിറക്കാരി കാക്കപ്പൂക്കളെ, സംഹാരം സംസ്കാരമാക്കിയ ആധുനിക മനുഷ്യര്‍ അത്യന്താധുനിക സൌകര്യങ്ങല്‍ക്കുവേണ്ടി ഇനി എത്രകാലം വെച്ചുകൊണ്ടിരിക്കും? അവരോടുള്ള ഈ യാത്ര പറച്ചില്‍ അവസാനത്തേതാകുമോ?



Sunday, August 21, 2011

ഞാന്‍ ഒരു കവിയെ കാണുകയായിരുന്നു.

മിഥുന ബാലകൃഷ്ണന്‍. പ്ലസ് ടു സയന്‍സ് എ


ഏതോ കാല്‍പ്പനിക  വസന്തത്തിന്റെ  കുളിരുകോരുന്ന വേദനപോലെ മനസ്സ്‌ അസ്വസ്ഥമായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഇത് പതിവാണ്; ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ അടുത്തു വരുമ്പോള്‍ . ഇന്നാണ് എന്റെ പ്രിയ കവിയെ ഞാന്‍ കാണാന്‍ പോകുന്നത്.
ഇന്നലെ ഇന്റെര്‍വെല്ലിനു പുറത്തിറങ്ങിയപ്പോഴാണ് ഓഫീസിനു മുന്നിലെ ബോര്‍ഡ് കണ്ടത്. കാവ്യ സദസ്സ് - പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ കവിതകള്‍ ചൊല്ലുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഒരുന്മാദം എന്റെ മസ്തിഷ്കത്തിലേക്ക്‌ പ്രവഹിക്കുകയായിരുന്നു. കാലുകള്‍ മുന്നോട്ടു തന്നെ ചലിച്ചു. പക്ഷെ മനസ്സ് അതെന്നെ പിന്നെയും പിറകിലോട്ടു വലിച്ചു. ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.
കുരീപ്പുഴ ശ്രീകുമാര്‍ - അമ്മ മലയാളത്തിന്റെ കവിതാകാരന്‍ - എന്റെ സ്കൂളില്‍ .. ഞങ്ങളുടെ മുന്നില്‍ കവിത ചൊല്ലാന്‍ .. എങ്ങിനെയാണ് ക്ലാസിലേക്ക് ഓടിയെത്തിയതെന്നും കൂട്ടുകാരോട് കാര്യം പറഞ്ഞതെന്നും എനിക്ക് ഇപ്പൊഴുമറിയില്ല. ആത്മാവ് സന്തോഷത്താല്‍ വലിഞ്ഞു മുറുകുകയായിരുന്നു.
കേരളത്തിലെ അറിയപ്പെടുന്ന കവി. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നു. സംസാരിക്കാന്‍ പോകുന്നു. അമ്മ മലയാളത്തിന്റെ പഞ്ചാരക്കയ്പ് തികട്ടി വന്നു.പാഠം ആവര്‍ത്തിച്ചു വായിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്ന ആറാം ക്ലാസുകാരിയുടെ മനസ്സില്‍ കൊത്തിവച്ച വരികള്‍
രക്ഷിച്ചിടെണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.
പിന്നീടെപ്പോഴോ പത്താംതരത്തിലെ ചോദ്യപ്പേപ്പറില്‍ തെളിഞ്ഞതും ആ വരികള്‍ തന്നെയായിരുന്നു.
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ ..
എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നര. സ്മാര്‍ട്ട് റൂമില്‍ മുന്‍ വരിയില്‍ തന്നെയിരിക്കാന്‍ മത്സരിക്കുകയായിരുന്നു ഞങ്ങള്‍ . ഒടുവില്‍ ഒന്നാം വരിയില്‍ ഒന്നാമതായി ഞാന്‍ ഇരുന്നു. മൈക്കിനു നേരെ മുന്നില്‍ .ദൈവഹിതം.
ഒരു നിമിഷം. മനസ്സ് അപ്പോള്‍ ശൂന്യമായിരുന്നു. എല്ലാവരും എഴുന്നേറ്റു നിന്നു. കവി കടന്നു വന്നു. പ്രേമചന്ദ്രന്‍ മാഷുടെ സ്വാഗത ഭാഷണവും ശ്യാമള ടീച്ചറുടെയും ഭാസ്കരന്‍ മാഷുടെയും ആശംസകളും കഴിഞ്ഞു കവി എഴുന്നേറ്റു.
പിന്നീടുള്ള നിമിഷങ്ങള്‍ ഞങ്ങളുടേത് മാത്രമായിരുന്നു. കവിയും കുട്ടികളും. പ്രശസ്തനായ കവി ഗൌരവക്കാരനായിരിക്കുമെന്നു പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് തെറ്റി. സാധാരണക്കാരില്‍ സാധാരണക്കാരനായി കവി അനാര്‍ഭാടമായും അനൌപചാരികമായും ഞങ്ങളോട് സംസാരിച്ചു തുടങ്ങി.
വളരെ പതുക്കെയുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കായി ഞങ്ങള്‍ കാത്തു കൂര്‍പ്പിച്ചു. കവിത വിരിയുന്നത് എവിടെയാണ്? അദ്ദേഹം ഞങ്ങളോട് ചോദിച്ചു. അത് ജനതയുടെ നോവുകളിലാണ്, ദുരിതങ്ങളിലാണ്, സഹാനങ്ങളിലാണ്. രാജസദസ്സില്‍ നില്‍ക്കുന്ന അടിമപ്പെന്കുട്ടിയും അവള്‍ കൈയിടാനൊരുങ്ങുന്ന കുടത്തിലെ തേളും  - തൊഴിലാളികള്‍ അധസ്ഥിതര്‍ എന്നും ഒരുമയുള്ളവരാണ്  - കവി ഞങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ആ കവിത..
മണലാരണ്യത്തില്‍ സ്വപ്നങ്ങളുടെ വരള്‍ച്ചയിലും പച്ചപ്പിനെയും പ്രണയത്തെയും താലോലിക്കുന്ന ഗള്‍ഫ് മലയാളി- അറേബ്യന്‍ രാത്രികള്‍
ഇനിയൊരിക്കല്‍ വിദേശ രാജ്യത്തേക്ക് കടലുകാണുവാന്‍ പോകുന്നു കുട്ടികള്‍ - പഠനയാത്ര
സ്കൂളുകള്‍ കച്ചവടസ്ഥാപനങ്ങളാകുന്ന പുതിയ കാലത്തെ കശക്കിയെറിയുന്ന കവിത - സ്കൂള്‍ ബാര്‍
കവി ചൊല്ലിക്കൊണ്ടേയിരുന്നു. പിന്നെടൊഴുകിയത് നഗ്നകവിതകളുടെ ചിരിയും ചിന്തയുമാണ്.
സാരിക്കായുള്ള സ്റ്റാഫ് റൂമിലെ യുദ്ധത്തില്‍ ഫിസിക്സും ബയോളജിയും ചത്തുവീഴുന്ന 'അങ്ക'വും, കുഞ്ഞാമിനയുടെ 'പുയ്യാപ്ല'യും 'യുറീക്ക'യും സദസ്സില്‍ ചിരിപടര്‍ത്തി. രാഹുകാലം, ട്യൂഷന്‍ , പശു, സ്കൂള്‍ ഡേ, പെണ്ണെഴുത്ത് ചപ്പാത്തി തുടങ്ങിയ കവിതകള്‍ ചിന്തകള്‍ക്ക് പ്രേരിപ്പിക്കുന്നവയായിരുന്നു. കവി പറഞ്ഞു. ഈ കവിതകള്‍ കേട്ട് നിങ്ങളെല്ലാം ചിരിച്ചു. നിങ്ങളോടൊപ്പം ഇപ്പോള്‍ ഞാനും. പക്ഷെ ഞാന്‍ കരഞ്ഞു കൊണ്ടാണ് ഇവയെല്ലാം എഴുതിയത്. അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ ശബ്ദം ഇടറിയോ? ഞാന്‍ ആ ഭാവപകര്‍ച്ച കണ്ട് അതിശയിച്ചിരുന്നുപോയി. ഒരു കവിയുടെ ആത്മാര്‍ത്ഥത ഞാന്‍ അറിയുകയായിരുന്നു. ചുറ്റുപാടുകളുടെ കപടതകണ്ട് മനസ്സില്‍ നിന്ന് കവിത ഉറന്നൊഴുകുന്നതു തീര്‍ച്ചയായും സന്തോഷത്തോടു  കൂടിയല്ലായിരിക്കുമെന്നു ഉറപ്പാണല്ലോ.
 ഒടുവില്‍ ഞങ്ങള്‍ക്ക് പഠിയ്ക്കാനുള്ള മനുഷ്യപ്രദര്‍ശനവും അദ്ദേഹം പാടി. ഒരു ശംഖുപുഷ്പം കാണാന്‍ നാളെ നാം എവിടെ പോകേണ്ടിവരും എന്നുചോദിച്ചപ്പോള്‍ പുഷ്പങ്ങള്‍ക്കായി മ്യൂസിയമൊരുങ്ങുന്നത് അറിയാന്‍ ഇടവന്നതിനെക്കുറിച്ച് കവി പറഞ്ഞു. നാളെ മനുഷ്യനെ കാണാനും നാം മ്യൂസിയത്തില്‍ പോകേണ്ടി വരുമോ? ഈ ആലോചനയില്‍ നിന്നാണ് 'മനുഷ്യപ്രദര്‍ശനം' എന്ന കവിത പിറവിയെടുത്തതെന്നു ആമുഖമായി അദ്ദേഹം പറഞ്ഞു.
ഞങ്ങളെയെല്ലാം ഉണര്‍ത്താന്‍ രണ്ടു മനോഹരമായ നാടന്‍ പാട്ടുകളും അദ്ദേഹം ആലപിച്ചു. ഞങ്ങളുടെ നാവിന്‍ തുമ്പില്‍ ദ്രുതതാളത്തിലുള്ള വരികള്‍ തെറ്റിപ്പിരിയുന്നത്‌ കണ്ട് ഒരു കുഞ്ഞിനെപ്പോലെ അദ്ദേഹം ചിരിച്ചു.
തുടര്‍ന്ന്, താന്‍ ഒരു ജനാധിപത്യവിശ്വാസിയായത്‌ കൊണ്ട് നിങ്ങള്ക്ക് പറയാനുള്ള അവസരമാണെന്ന് പറഞ്ഞ് ഞങ്ങളെ സംവാദത്തിനായി ക്ഷണിച്ചു. അമ്മമലയാളമെന്ന കവിത എനിക്ക് കേള്‍ക്കണമായിരുന്നു. അമ്മമലയാളത്തിന്റെ കുറച്ചു  വരികള്‍ പാടാമോ? ഞാന്‍ മടിച്ചാണ് ചോദിച്ചത്. എനിക്കായി ആ വലിയ കവിത മുഴുവനായും അദ്ദേഹം പാടി, കവിത ചൊല്ലി ക്ഷീണിച്ച ആ അവസരത്തിലും.
മലയാളഭാഷയെക്കുറിച്ച്, കവിയുടെ സാമൂഹികമായ  അംഗീകാരത്തെക്കുറിച്ച്, പുതിയ കാലത്തിന്റെ ആസുരതയെക്കുറിച്ച് കിട്ടിയ സമയം എന്റെ കൂട്ടുകാര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഓരോന്നിനും അദ്ദേഹത്തിനു തന്റേതു മാത്രമായ ഉത്തരമുണ്ടായിരുന്നു. കലാകാരന് സമൂഹത്തില്‍ വലിയ സ്ഥാനമൊന്നുമില്ല. അവര്‍ തനിയെ വിചാരിച്ചാല്‍ ഒരു പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ല. കലാകാരന് സ്ഥാനമുള്ളത് നിങ്ങളുടെയൊക്കെ മനസ്സുകളില്‍ മാത്രം. പ്രശ്ന പരിഹരണം രാഷ്ട്രീയമായി മാത്രമേ ഉണ്ടാകൂ. മലയാളം വീണ്ടെടുക്കാനും സമരം മാത്രമേ ഇന്ന് വഴിയുള്ളൂ..
അദ്ദേഹം പതുക്കെ വിടവാങ്ങി. ഞാന്‍ ഒരു കവിയെ കാണുകയല്ലായിരുന്നു, അറിയുകയായിരുന്നു.





Friday, July 1, 2011

പരിസ്ഥിതി ദിനാഘോഷവും അനുമോദനവും.




മികച്ച വിദ്യാഭ്യാസ ലേഖനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ പി. പ്രേമചന്ദ്രന്‍ മാസ്റ്ററെ പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ അനുമോദിച്ചു. സ്കൂള്‍ പി ടി എ യും സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ അനുമോദന സമ്മേളനം പയ്യന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. കെ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അംഗങ്ങളുടെ വകയായുള്ള ഉപഹാരം അദ്ദേഹം പ്രേമചന്ദ്രന്‍ മാസ്റ്റര്‍ക്ക് നല്‍കി. ചടങ്ങില്‍ വത്സന്‍ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൌണ്‍സിലര്‍ മണിയറ  ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി ടി എ പ്രസിഡണ്ട്‌ കെ വി ശശി സ്വാഗതവും പ്രിന്‍സിപ്പാള്‍ പി ശ്യാമള നന്ദിയും പറഞ്ഞു.

സ്കൂള്‍ പരിസ്ഥിതി ദിനാഘോഷ പരിപാടികളും നഗര സഭാ വൈസ് ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ നാന്ദി കുറിച്ചുകൊണ്ട് അഞ്ചാം തരത്തിലെ ശ്രീഷ്മ സ്കൂള്‍ മുറ്റത്ത് കണിക്കൊന്നയുടെ തൈനട്ടു.

Thursday, September 2, 2010

ആവേശവും ആഹ്ലാദവും അലയടിച്ച ഓണാഘോഷം

ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്നാഘോഷ പരിപാടികള്‍ ഇക്കൊല്ലവും അതിഗംഭീരമായി തന്നെ നടന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും സജീവമായി പരിപാടികളില്‍ പങ്കെടുത്തു.

ഓണപ്പൂക്കള മത്സരം രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ചു. സ്കൂളിലെ മുഴുവന്‍ ക്ലാസുകളും ആവേശത്തോടെ ഏറ്റെടുത്ത പൂക്കള മത്സരത്തില്‍, പൂക്കളുടെ വൈവിധ്യം കൊണ്ടും നാടന്‍പൂക്കളുടെ സമൃദ്ധി കൊണ്ടും കാണികളുടെ കണ്ണും മനസ്സും കവര്‍ന്ന പ്ലസ് ടു സയന്‍സ് ബി ബാച്ചിലെ വിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ പൂക്കളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. പ്ലസ് ടു സയന്‍സ് എ ബാച്ചിനാണ് രണ്ടാം സ്ഥാനം. ഇരു ക്ലാസ്സുകളും പച്ചക്കറികള്‍ കൊണ്ടും തേങ്ങ കൊണ്ടും ഒരുക്കിയ പൂക്കളങ്ങള്‍ കാണികളുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

പൂക്കള മത്സരത്തിനു ശേഷം നടന്ന ഓണപ്പാട്ട് മത്സരം പാട്ടുകളുടെ വൈവിധ്യം കൊണ്ടും സംഘാടനം കൊണ്ടും കുറ്റമറ്റതായി. മുഴുവന്‍ ക്ലാസുകളും വാശിയോടെ പങ്കെടുത്ത ഓണപ്പാട്ട് മത്സരത്തില്‍ പ്ലസ് വണ്‍ സയന്‍സ് എ ബാച്ച് ഒന്നാം സ്ഥാനവും പ്ലസ് ടു സയന്‍സ് ബി ബാച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
തുടര്‍ന്ന് നടന്ന യു. പി. വിഭാഗം കുട്ടികള്‍ക്കുള്ള ബലൂണ്‍ പൊട്ടിക്കല്‍ ആവേശവും കൌതുകവും വിതറി.
ഒനാഘോഷത്തിലെ അവിസ്മരണീയ ഇനമായിരുന്നു ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികളുടെ കമ്പവലി മത്സരം. ആവേശം വാരിവിതറിയ, ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഫൈനല്‍ റൌണ്ടില്‍ പ്ലസ് വണ്‍ കൊമേര്‍സ് വിദ്യാര്‍ത്ഥിനികള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസിനെ 3 : 2 നു കീഴടക്കി ഒന്നാം സ്ഥാനം നേടി.






തുടര്‍ന്ന് നടന്ന യു. പി, ഹൈസ്കൂള്‍ വിഭാഗം കസേരക്കളിയും കുട്ടികളെ ആവേശഭരിതരാക്കി.






ഓണാഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അധ്യാപകരുടെയും പി. ടി. എ യുടെയും വകയായി പാല്‍പ്പായസം തയ്യാറാക്കി വിതരണം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനം സ്കൂള്‍ ഹെഡ്മിസ്സ്ട്രസ് ജയശ്രീ ടീച്ചര്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ രാജേഷ്‌ കുമാര്‍ സാര്‍, സ്റ്റാഫ് സെക്രട്ടറി അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Monday, August 30, 2010

ഹരിത വിസ്മയവുമായി മാടായിപ്പാറയില്‍

നഗരത്തിന്റെ നരച്ച കാഴ്ചകളില്‍ നിന്നും പച്ചപ്പിന്റെ അനുപമസൌന്ദര്യത്തിലേക്കുള്ള ഒരു രക്ഷപ്പെടലിനും പ്രകൃതിയിലെ അറിവിന്റെ ഖനികളില്‍ നിന്നും തിരിച്ചറിവ് സ്വായത്തമാക്കുന്നതിനും വേണ്ടിയാണു പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥികള്‍ മാടായിപ്പാറയിലേക്ക് പഠന യാത്ര സംഘടിപ്പിച്ചത്.സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ജൈവ വൈവിധ്യക്കലവറയായ മാടയിപ്പാറയിലേക്കുള്ള യാത്ര.

രാവിലെ പതിനൊന്നരയോടെ മാടായിപ്പാറയിലെത്തിയ സംഘത്തെ വരവേറ്റത് പച്ചപുതച്ച പാറപ്പുറങ്ങളും കാക്കപ്പൂക്കളുടെ പുഞ്ചിരിയുമാണ്. വാലിസ് നേരിയ എന്ന ചെറുജല സസ്യത്തില്‍ തുടങ്ങി ഡ്റൊസീറ, ചൂതപ്പൂ, കൃഷ്ണപ്പൂ, ഡെസ്മോഡിയ, പാറമുള്ള് മുതലായ വൈവിദ്യ പൂര്‍ണമായ സസ്യങ്ങള്‍ വഴിയിലുടനീളം കാഴ്ചവിരുന്നൊരുക്കി നിന്നു. മാടായിപ്പാറയില്‍ മാത്രമായി കാണപ്പെടുന്ന ഒരപൂര്‍വ സസ്യവിഭാഗമാണ്‌ പാറമുള്ള്. മാടായിപ്പാറയുടെ ഹൃദയത്തോട് പറ്റിച്ചേര്‍ന്നു ഈ സവിശേഷ സസ്യം പരന്നു കിടക്കുകയാണ്.

മാടായിക്കാവിന്റെ കുളിര്‍മയിലെക്കാണ് തുടര്‍ന്ന് സംഗം ഊളിയിട്ടത്. നിറകുലകളുമായി കാവില്‍ പടര്‍ന്നു നിന്നിരുന്ന മുന്തിരിവള്ളി ഏറെ അത്ഭുതമുണര്‍ത്തി. മുന്തിരിയുടെ നാടന്‍ തരമായിരുന്നു അത്. അതില്‍ നിന്നും ആണ് ഇന്ന് വിപണി യിലെത്തിനില്‍ക്കുന്ന മുന്തിരി വികസിപ്പിച്ചെടുത്തത്. ഹുഗോനിയ, കായാമ്പൂ, ചിറ്റമൃത് ..... കാവിന്റെ ഹരിത സസ്യ സമ്പത്ത് അങ്ങിനെ നീളുന്നു. കാവിന്റെ ഹരിതഛായയില്‍ നിന്നും പാറയുടെ പച്ചപ്പട്ടിലേക്ക് ഞങ്ങള്‍ വീണ്ടും കടന്നു.

പാറകളില്‍ സമൃദ്ധമായി കാണുന്ന ഒരു പ്രത്യേക ചെടിയാണ് ലൈക്കന്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവ സസ്യങ്ങളല്ല. പൂപ്പല്‍ പോലെ പാറപ്പുറത്ത് പറ്റിപ്പിടിച്ചു കൊണ്ട് ഇവ പുതിയ വാസസ്ഥലങ്ങള്‍ തേടുന്നു. പൂക്കളുടെ സമൃദ്ധിയാണ്‌ മാടായിപ്പാറയെ ഏറെ ആകര്‍ഷകമാക്കുന്നത്. നാട്ടില്‍ പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുന്ന കാക്കപ്പൂവും കൃഷ്ണപ്പൂവുമൊക്കെ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.

അക്കേഷ്യാ മരങ്ങളുടെ തണലിലെ ഊണിനു ശേഷം, മാടായിപ്പാറയുടെ വിസ്മയങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന ചൈനക്ലേ കമ്പനി ഖനം നടത്തുന്ന പ്രദേശങ്ങള്‍ കാണാനാണ് പിന്നീട് ഞങ്ങള്‍ പോയത്. മനുഷ്യമനസ്സിന്റെ ഒടുങ്ങാത്ത ക്രൂരതയുടെ സാക്ഷ്യപത്രമായി മാടായിപ്പാറയുടെ മാറിലെ വിള്ളലുകള്‍ കുട്ടികളുടെ മനസ്സില്‍ ചോരവാര്‍ന്നു നിന്നു. പച്ചപ്പിന്റെ താഴ്വാരത്തില്‍ ചുമപ്പും മഞ്ഞയും നിറങ്ങള്‍ നിറച്ച് ചൈനക്ലേ സ്ഥലം അനൌചിത്യം പോലെ മുന്നില്‍ വൃത്തികേടുകള്‍ കാട്ടി നിന്നു. ചിലപ്പോള്‍ ഈ ജൈവ വൈവിധ്യക്കലവറയെ നാളെ നാമാവശേഷമാക്കുക ഈ കമ്പനിയായിരിക്കും.

ഈ യാത്രയില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സവിശേഷമായ ഒരു 'ഉപഹാരവും' ലഭിച്ചു. നായയുടെതെന്നു തോന്നിക്കുന്ന ഒരസ്ഥികൂടം. ശാസ്ത്ര കൌതുകം തുടിക്കുന്ന കണ്ണുകളുമായി ഞങ്ങള്‍ അതിനു ചുറ്റും കൂടി. ഒടുവില്‍ കൂടുതല്‍ പഠനത്തിനായി അത് സ്കൂളിലേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചു. മാടായിപ്പാറയുടെ അപൂര്‍വ്വ സമ്മാനമായി ആ അസ്ഥികൂടം സ്കൂള്‍ ലാബില്‍ ഇടംപിടിച്ചു.

വേനല്‍ ക്കാലത്തും ജല സമൃദ്ധിയോടെ നില്‍ക്കുന്ന വടുകുന്ദ തടാകത്തിലേക്കായിരുന്നു അടുത്ത യാത്ര. മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ എന്നത് മറന്നു എല്ലാവരും വടുകുന്ദതടാകത്തിന്റെ ഓളങ്ങളില്‍ കാലിട്ടടിച്ച്‌ രസിച്ചു. അപ്പോഴേക്കും സൂര്യന്‍ ദൂരെ എഴിമലക്ക് താഴേക്കു മറയാന്‍ തുടങ്ങിയിരുന്നു. മാടായിപ്പാറ പകര്‍ന്നു നല്‍കിയ പുത്തനറിവുകളുമായി കുട്ടികള്‍ മലമുകളിലെ ആ 'സൌന്ദര്യ തീരത്തോട് ' വിടപറഞ്ഞു.
റിപ്പോര്‍ട്ട് തയ്യാറാക്കിയത് :അമ്പിളി. കെ.

Sunday, August 22, 2010

ചലച്ചിത്രോത്സവം


ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന ചലച്ചിത്രോത്സവം ശ്രദ്ധേയമായി. ഇംഗ്ലീഷ്, മലയാളം വിഷയങ്ങളുടെ പഠന മേഖലയില്‍ പ്രധാനപ്പെട്ട ഒന്നായ, ദൃശ്യമാധ്യമങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. ആഗസ്ത് 13 , 14 തീയ്യതികളില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് പങ്കെടുപ്പിച്ചത്. ചലച്ചിത്രത്തിന്റെ സാങ്കേതികവും സൌന്ദര്യാത്മകവുമായ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, തിരക്കഥകള്‍ പരിചയപ്പെടല്‍ എന്നിവ ഇതിന്റെ ഭാഗമായി നടന്നു.ഫീച്ചര്‍ / ഡോക്യുമെന്ററി സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
സത്യജിത്ത് റായി യുടെ 'പാഥേര്‍ പാഞ്ചലി', എം. എ. റഹ്മാന്റെ 'ബഷീര്‍ ദ മാന്‍', ചാപ്ലിന്റെ 'ദ കിഡ് ', എം. ആര്‍. ശശിധരന്റെ ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'ശബ്ദങ്ങള്‍', അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ദ ബ്രിഡ്ജ് ', ലാല്‍ ജോസ് സംവിധാനം ചെയ്ത 'പുറം കാഴ്ചകള്‍' ( രണ്ടും 'കേരള കഫെ' എന്ന സിനിമയിലേത്‌ ) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

Wednesday, August 18, 2010

വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ ചിന്തകളില്‍



മാനവ വംശത്തിനു മേല്‍ യുദ്ധം വരുത്തിവെച്ച ഭീകര നിമിഷങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കിയും യുദ്ധത്തിനെതിരായ മനോഭാവം ശക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഹിരോഷിമാ ദിനവും നാഗസാക്കി ദിനവും അനുസ്മരിച്ചു.
സ്കൂളിലെ മുഴുവന്‍ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളും യുദ്ധവിരുദ്ധ പോസ്റ്ററുകള്‍ തയ്യാറാക്കി. പോസ്റ്ററുകളുടെ പ്രദര്‍ശനം ഹിരോഷിമാ ദിനത്തിന് സ്കൂള്‍ ഹാളില്‍ ഒരുക്കി. പോസ്റര്‍ പ്രദര്‍ശനം ശ്രീ അക്ബര്‍ കക്കട്ടില്‍, യു. കെ. കുമാരന്‍. ശത്രുഘ്നന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
യുദ്ധ വിരുദ്ധ ചലച്ചിത്രമായ നൈറ്റ്‌ & ഫോഗ് ( ഹിറ്റ്ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നടന്ന, മനുഷ്യ മനസ്സിന് ചിന്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള കൊടും ക്രൂരതകളുടെ മുഖം അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി ) ശനിയാഴ്ച പ്രദര്‍ശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും തയ്യാറാക്കിയ സമാധാന സന്ദേശമായ സുഡാക്കോ കൊറ്റികള്‍ കുട്ടികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ സമര്‍പ്പിച്ചു.

ചടങ്ങില്‍ പ്രിസിപ്പാള്‍ രാജേഷ് കുമാര്‍, ഹെഡ്മിസ്സ്ട്രസ് ജയശ്രീ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

യുദ്ധവിരുദ്ധ പരിപാടികള്‍ക്ക് അശോകന്‍ മാസ്റ്റര്‍, അനില്‍കുമാര്‍ മാസ്റര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

Tuesday, August 17, 2010

കഥകളുടെ കൌതുകം നുണഞ്ഞ് ഒരു ദിവസം



കഥയുടെ പുതിയ കാലത്തെ കുലപതികളുമായി സംസാരിച്ചിരിക്കാന്‍ നേരം കിട്ടിയ ത്തിന്റെ ആഹ്ലാദത്തിലാണ് പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ സാഹിത്യ തത്പരരായ വിദ്യാര്‍ഥനികള്‍. മലയാളത്തിലെ പേരെടുത്ത മൂന്ന് കഥാകൃത്തുകളാണ് ആഗസ്ത് ആറാം തീയ്യതി സ്കൂള്‍ സന്ദര്‍ശിച്ചത്. അധ്യാപകകഥകളിലൂടെ അവരുടെ പ്രിയപ്പെട്ട കഥാകൃത്തായ ശ്രീ അക്ബര്‍ കക്കട്ടില്‍, മലയാളത്തിലെ ഒട്ടനവധി മികച്ച കഥ കളുടെ സൃഷ്ടാവായ യു. കെ. കുമാരന്‍, കഥാകൃത്തും മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തുമായ ശത്രുഘ്നന്‍ എന്നിവരാണ് ആഗസ്ത് ആറ് വെള്ളിയാഴ്ച സ്കൂളിലെത്തിയത്.

സ്കൂളിലെത്തിയ തനിക്കു മുറ്റത്ത് നിരനിരയായി നിര്‍ത്തിയിട്ട കുട്ടികളുടെ സൈക്കിള്‍ കണ്ട് പുതിയ ഒരു തിരക്കഥയ്ക്കുള്ള പ്ലോട്ട് മനസ്സിലേക്ക് ഓടിയെത്തുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ശത്രുഘ്നന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. എഴുത്ത് അനുഭവങ്ങളില്‍ നിന്ന് രൂപമെടുക്കുമ്പോള്‍ തന്നെ അത് ഭാവനയുമായി പ്രവര്‍ത്തിച്ചും പ്രതിപ്രവര്‍ത്തിച്ചും എന്തെന്തു രൂപമാറ്റങ്ങള്‍ക്കാണ് വിധേയമാകുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. ഒന്‍പതാം തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള മടുത്ത കളി എന്ന കഥയുടെ അനുഭവ പശ്ചാത്തലം വിവരിച്ചു കൊണ്ട് അനുഭവങ്ങളുടെ കരുത്ത് എങ്ങിനെ സാഹിത്യത്തിനു ചൂരും ചൂടും നല്‍കുന്നു എന്ന് യു. കെ. കുമാരന്‍ വിശദമാക്കി. തന്റെ രസകരമായ ശൈലിയിലൂടെ കുട്ടികളെ രസിപ്പിച്ചു മുന്നേറിയ അക്ബര്‍ കക്കട്ടില്‍ ഓരോ എഴുത്തുകാരന്റെയും വ്യത്യസ്തതയിലാണ് ഊന്നിയത്. ഒരേ വിഷയം തന്നെ കഥയ്ക്കായി സ്വീകരിക്കുമ്പോഴും വരുന്ന ശൈലീപരമായ വ്യത്യസ്തതയുടെ തലങ്ങള്‍ അദ്ദേഹം കഥകള്‍ ഉദാഹരണമാക്കി ത്തന്നെ വിശദീകരിച്ചു.

മൂന്നു എഴുത്തുകാരുടെയും ആമുഖ ഭാഷണത്തിന് ശേഷം കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമായിരുന്നു. എഴുത്ത് വ്യക്തിജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്നതായിരുന്നു ആദ്യചോദ്യം. വളരെ രസകരമായി അതിനു മറുപടി പറഞ്ഞ ശത്രുഘ്നന്‍ തന്റെ വ്യക്തിപരമായ ഒരനുഭവം പങ്കുവെച്ചു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് കുട്ടികള്‍ കുശുകുശുക്കുന്ന ഒരു കാര്യം താന്‍ കഥയാക്കി അഭിമാനത്തോടെ തന്റെ ചെറിയമ്മയെ കാണിച്ചു. അതു വായിച്ച ചെറിയമ്മ പൊട്ടിക്കരയുകയാണുണ്ടായത്. ചെറിയമ്മയെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്ന ഒരു മോശം സംഭവമാണ് താന്‍ കഥയാക്കി കൊണ്ട് വന്നത്. അന്ന് തീരുമാനിച്ചു ഇനി ഒരിക്കലും താന്‍ കഥ എഴുതുകയില്ലെന്ന്. പിന്നീട് നന്തനാരാണ് ഗോവിന്ദന്‍കുട്ടി എന്ന പേരില്‍ താന്‍ കഥ എഴുതേണ്ട, 'ശത്രുഘ്നന്‍' എന്നപേര് സ്വീകരിച്ച് എഴുതിക്കോളൂ എന്ന് വിദ്യ പറഞ്ഞു തന്നത്. ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനുള്ള തന്റെ 'മടുത്ത കളി' എന്ന കഥയുടെ പിന്നിലെ അനുഭവത്തെ വിശകലനം ചെയ്തുകൊണ്ടാണ് യു. കെ. കുമാരന്‍ എഴുത്തും അനുഭവവും തമ്മിലുള്ള ബന്ധം വിശദീകരിക്കാന്‍ ശ്രമിച്ചത്‌. വളരെ കാല്പനികമായി മാത്രം കാര്യങ്ങളെ കാണുന്നതില്‍ നിന്ന് പുതിയ എഴുത്തുകാര്‍ എത്രമാത്രം മുന്നോട്ടു പോയിട്ടുണ്ട്? ഇന്നത്തെ എഴുത്തുകാരന്‍ സമൂഹത്തെ എങ്ങിനെയാണ് നോക്കിക്കാണുന്നത്? ഈ ചോദ്യത്തിന് അക്ബര്‍ കക്കട്ടില്‍ ഓരോ എഴുത്തുകാരന്റെയും രചനാപരമായ പ്രത്യേകതകളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും വിശദീകരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. അധ്യാപക കഥകളില്‍ എത്രമാത്രം സത്യമുണ്ട് എന്നായിരുന്നു മറ്റൊരു വിദ്യാര്‍ത്ഥിനിക്ക് അറിയാനുണ്ടായിരുന്നത്. താന്‍ നിത്യം ഇടപെട്ടു കൊണ്ടിരിക്കുന്ന അദ്ധ്യാപഹയന്‍മാരും പഹച്ചികളും കുട്ടികളും കഥകളുടെ ഭണ്ഡാരമാണ് എന്ന് പറഞ്ഞു കൊണ്ട് അക്ബര്‍ മാഷ്‌ തന്റെ ചില അനുഭവ കഥകള്‍ കൂടി അയവിറക്കുകയുണ്ടായി.

ഓര്‍മ്മയില്‍ എന്നെന്നും സൂക്ഷിച്ചുവെക്കാവുന്ന സ്വപ്നസമാനമായ അനുഭവമാണ് തങ്ങള്‍ക്ക് ഇതെന്നാണ് പരിപാടിക്ക് നന്ദി പറഞ്ഞ അമ്പിളി ഈ 'സാഹിത്യ സംവാദത്തെ' വിലയിരുത്തിയത്.

Thursday, July 1, 2010

അറിവിന്റെ തിരിനാളങ്ങളുമായി പ്ലസ് വണ്‍ പ്രവേശനോത്സവം.




പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ പ്രവേശനോത്സവം വിപുലമായ ആഘോഷ പരിപാടികളോടെ നടന്നു. പുതുതായി സ്കൂളിലെത്തിയ കൂട്ടുകാരെ വളരെ ആവേശത്തോടെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍ വരവേറ്റത്. പരിപാടിയുടെ സംഘാടകരും അവതാരകരുമെല്ലാം വിദ്യാര്‍ഥിനികള്‍ തന്നെയായിരുന്നു.
മെഴുകുതിരിയില്‍ പൂര്‍ണതയുടെ പ്രതീകമായ അഗ്നി തെളിയിച്ചു കൊണ്ട് മുഴുവന്‍ വിദ്യാര്‍ഥിനികളും അറിവിന്റെ തിരിനാളങ്ങള്‍ ഹൃദയത്തിലേക്കാവാഹിച്ചു. വെളിച്ചം വിതറുന്ന മുഖത്തോടെ മെഴുകുതിരികളുമായി വിദ്യാര്‍ഥിനികള്‍ അണിനിരന്നപ്പോള്‍ അത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരു അനുഭവമായി. ഒദ്യോഗികമായ ചടങ്ങുകള്‍ക്ക് ശേഷം വേദിയുടെ പൂര്‍ണ നിയന്ത്രണം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍ ഏറ്റെടുത്തു. വിദ്യാര്തിനികളുടെ സംഘാടന മികവ് പരിപാടി യിലുടനീളം പ്രകടമായിരുന്നു.
സംഗീതത്തിന്റെയും ഫുഡ് ബോള്‍ ആവേശത്തിന്റെയും പൊട്ടിച്ചിരികളുടെയും അലകളുതിര്‍ന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മധുരം വിതരണം ചെയ്തു. നമ്മുടെ പൈതൃകം വിളിച്ചോതുന്ന നാടന്‍ പാട്ടുകള്‍ മുതല്‍ പാശ്ചാത്യ സംഗീത ലോകത്തിന്റെ ലഹരിയായ 'വക്കാ വക്കാ' വരെ അരങ്ങരിയ പരിപാടികള്‍ ഉച്ചയ്ക്ക് ഒരുമണിക്കാണ്‌ അവസാനിച്ചത്‌. ഒരു കാലത്ത് പുതിയ വിദ്യാര്‍ഥികളെ ഒരുപാട് ഭയപ്പെടുത്തിയ റാഗിങ്ങിനെയൊക്കെ കാറ്റില്‍ പറത്തിയ പരിപാടികള്‍ സ്കൂളിന്റെ ഐക്യവും പരസ്പര സഹകരണവുമാണ് വെളിവാക്കിയത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ. രാജേഷ്‌ കുമാര്‍. ആര്‍, പ്രധാനാധ്യാപിക ജയശ്രീ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.