Sunday, October 30, 2011

കാക്കനാടന്‍ വൈരുദ്ധ്യങ്ങളുടെ തോഴന്‍ - പി. കെ. സുരേഷ് കുമാര്‍


പയ്യന്നൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും ആധുനികതയുടെ പ്രയോക്താവുമായ കാക്കനാടന്‍ വൈരുദ്ധ്യങ്ങളുടെ തോഴനാനെന്നു എതിര്‍ദിശ പത്രാധിപരും നിരൂപകനുമായ പി. കെ. സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കാക്കനാടന്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൃസ്ത്യാനിയായ ജോര്‍ജ്ജ് വര്‍ഗീസ്‌ എന്ന കാക്കനാടന്‍ ഹിന്ദു മിത്തോളജിയിലും താന്ത്രികവിദ്യയിലും ശക്തമായ അഭിനിവേശം പുലര്‍ത്തിയിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാകുമ്പോഴും അദ്ദേഹം അരാജകവാദത്തെ രചനകളില്‍ പ്രമാണമാക്കി. കാല്‍പ്പനികതയുടെയും നവോത്ഥാനത്തിന്റെയും കാലം കഴിഞ്ഞ് മലയാള സാഹിത്യത്തില്‍ ആഞ്ഞടിച്ച പാശ്ചാത്യ ആധുനികതയുടെ മുന്നണിപ്പോരാളിയായിരുനു കാക്കനാടന്‍. സമൂഹത്തെ ഞെട്ടിപ്പിച്ചുണര്‍ത്താന്‍ തക്ക ശേഷിയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ കഥകളും നോവലുകളും. തനിക്കു പറയാനുള്ള ഒരു ആശയത്തെ തന്നെ ഇത്രമാത്രം വൈവിധ്യപൂര്‍ണമായും വ്യത്യസ്ത ഭാഷാ ശൈലിയാലും അവതരിപ്പിച്ച കാക്കനാടന്റെ കൃതികള്‍ ആ അര്‍ത്ഥത്തില്‍ ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിന്‍സിപ്പാള്‍ പി. ശ്യാമള, ഹെഡ് മാസ്റ്റര്‍ പി.വി. ഭാസ്കരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മലയാളം അദ്ധ്യാപകന്‍ പി.പ്രമചന്ദ്രന്‍ സ്വാഗതവും മിഥുനാ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.