Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, August 19, 2011

സംസ്കാരത്തെയും ഭാഷയെയും തിരിച്ചുപിടിക്കല്‍ രാഷ്ട്രീയമായ ലക്ഷ്യമാകണം: കുരീപ്പുഴ ശ്രീകുമാര്‍

നമ്മുടെ സമ്പന്നമായ സംസ്കാരത്തെയും അമ്മയായ മലയാളത്തെയും തിരിച്ചുകൊണ്ടുവരാന്‍ കവികളും കലാകാരന്മാരും മാത്രം വിചാരിച്ചാല്‍ മതിയാകില്ലെന്നും അത് രാഷ്ട്രീയമായ ഇച്ഛാശക്തി കൊണ്ട് മാത്രമേ കഴിയൂ എന്നും പ്രശസ്ത കവിയായ കുരീഎപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഇരു മുന്നണികള്‍ക്കും ഇക്കാര്യത്തില്‍ ഉള്ള ആത്മാര്‍ത്ഥത ഒരു പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കാവ്യ സദസ്സില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. 
കവിക്ക്‌ സമൂഹത്തില്‍ ഉന്നതസ്ഥാനമാണെന്നുള്ളതിനോട് ഞാന്‍ യോജിക്കില്ലെന്നും കവിയ്ക്ക് ഇത്തിരി സ്ഥാനമുള്ളത് ആസ്വാദകന്റെ മനസ്സില്‍ മാത്രമാണെന്നും  അദ്ദേഹം മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
സ്കൂളുകളും വിദ്യാഭ്യാസവും വില്പനയ്ക്ക് വെയ്ക്കുന്ന പുതിയകാലത്തെ മനുഷ്യര്‍ യന്ത്രവംശത്തില്‍ ജനിച്ചവരാകാനെ തരമുള്ളൂ. വയലും നാടന്‍ പൂക്കളും നാടന്‍പാട്ടിന്റെ ശീലുകളും മറന്നു എത്രയും വേഗം ആധുനികരാകാന്‍ വെറിപൂണ്ടു പായുകയാണ് ഇന്ന് മലയാളി. എല്ലാത്തിനോടും അഡ്ജസ്റ്റ് പോകുന്ന പ്രവണതയാണ് മലയാളിക്ക്. ബസ്സ്‌, സ്റ്റോപ്പില്‍ നിന്നും കുറെ മുന്നോട്ടു നിര്‍ത്തിയാല്‍ കുറച്ചുദൂരം ഓടാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കും നമ്മള്‍ . മലയാളം വേണ്ട ഇംഗ്ലീഷ് മതി എന്ന് പറഞ്ഞാല്‍ അമ്പത്തൊന്നിനുപകരം ഇരുപത്താറ് അക്ഷരം പഠിച്ചാല്‍ മതിയല്ലോ എന്ന് നമ്മള്‍ സന്തോഷം കൂറും. ഇവിടെയാണ്‌ പുതിയ തലമുറയുടെ മനോഭാവം പ്രസക്തമാകുന്നതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ഇത്തരം ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തന്റെ നഗ്ന കവിതകളിലൂടെ അദ്ദേഹം കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
അമ്മ മലയാളം, പഠന യാത്ര, അറേബ്യന്‍ രാത്രികള്‍ ,സ്കൂള്‍ ബാര്‍ , മനുഷ്യ പ്രദര്‍ശനം എന്നീ കവിതകള്‍ അദ്ദേഹം കുട്ടികള്‍ക്കായി ചൊല്ലി. കവിതയും സംവാദവുമായി കവിയോടൊപ്പം ഏറെനേരം ചിലവിടാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു കുട്ടികള്‍ .
ചടങ്ങിന് പ്രിന്‍സിപ്പാള്‍ പി. ശ്യാമള ടീച്ചറും ഹെഡ് മാസ്റ്റര്‍ പി. വി. ഭാസ്കരന്‍ മാസ്റ്ററും ആശംസകള്‍ നേര്‍ന്നു. പി. പ്രേമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും അഞ്ജലി. എസ്. ആര്‍ . നന്ദിയും പറഞ്ഞു.

Tuesday, August 31, 2010

എന്നില്‍ നഷ്ടപ്പെട്ടത്


എന്നില്‍ നഷ്ടപ്പെട്ടത്.
കവിത: ജിജിന. കെ, പ്ലസ് ടു സയന്‍സ് എ ബാച്ച്
എന്താണ് ആദ്യം വറ്റിവരണ്ടത്?
വരണ്ടുണങ്ങിയ ഓര്‍മ്മകളെ ഞാന്‍ ചികഞ്ഞു തുടങ്ങി.
ഞാന്‍ കല്ലെറിഞ്ഞു കളിച്ച കുളമാണോ? അതോ -
എന്റെ ബാല്യത്തിനു തുണയായ പുളിമാവിന്‍ തണലോ?
കണ്ണുനീര്‍ വറ്റിയ അമ്മയുടെ വരണ്ട കണ്ണുകളോട്
ചോദിക്കാന്‍ ഭയം തോന്നിയെനിക്ക്.
ലഹരി തുഴഞ്ഞു വരുന്ന
അച്ഛന്റെ വയറുമാത്രം നിറഞ്ഞു നിന്നു.
തെറിവിളികള്‍, വിശപ്പ്‌ ....
മറ്റൊന്നും ഓര്‍മ്മയിലില്ല
വിണ്ട കല്‍ഭിത്തികളിലൂടെ പടര്‍ന്നു
അമ്മയുടെയും എന്റെയും ജീവനുമേല്‍
അവ നിഴലുകളായി

ഇന്ന്
താറിട്ട നാട്ടുറോഡിലൂടെ വരുമ്പോള്‍
ഞാന്‍ കണ്ട അശരണയായ വൃദ്ധ,
പിഞ്ചു ശരീരത്തിനുമേല്‍ ആര്‍ത്തിയോടെ ചിറി
നുണഞ്ഞിരിക്കുന്ന പട്ടികള്‍ ....
ഒന്നിനെയും ഞാന്‍ നോക്കിയില്ല.
ഫുട്ബോള്‍ മാച്ച് തുടങ്ങാന്‍ നേരമായി.
വരണ്ടുണങ്ങിയ പാടത്തെത്തിയപ്പോള്‍
ഉത്തരം കിട്ടിയ മനസ്സ് ഉള്ളില്‍ മന്ത്രിച്ചു,
വറ്റി വരണ്ടത് നിന്റെ മനുഷ്യത്വമത്രേ
കരിഞ്ഞുണങ്ങിയത് ലോകത്തിന്റെ മാനവികതയും.