Showing posts with label പരിപാടികള്‍. Show all posts
Showing posts with label പരിപാടികള്‍. Show all posts

Friday, August 19, 2011

സംസ്കാരത്തെയും ഭാഷയെയും തിരിച്ചുപിടിക്കല്‍ രാഷ്ട്രീയമായ ലക്ഷ്യമാകണം: കുരീപ്പുഴ ശ്രീകുമാര്‍

നമ്മുടെ സമ്പന്നമായ സംസ്കാരത്തെയും അമ്മയായ മലയാളത്തെയും തിരിച്ചുകൊണ്ടുവരാന്‍ കവികളും കലാകാരന്മാരും മാത്രം വിചാരിച്ചാല്‍ മതിയാകില്ലെന്നും അത് രാഷ്ട്രീയമായ ഇച്ഛാശക്തി കൊണ്ട് മാത്രമേ കഴിയൂ എന്നും പ്രശസ്ത കവിയായ കുരീഎപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഇരു മുന്നണികള്‍ക്കും ഇക്കാര്യത്തില്‍ ഉള്ള ആത്മാര്‍ത്ഥത ഒരു പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കാവ്യ സദസ്സില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. 
കവിക്ക്‌ സമൂഹത്തില്‍ ഉന്നതസ്ഥാനമാണെന്നുള്ളതിനോട് ഞാന്‍ യോജിക്കില്ലെന്നും കവിയ്ക്ക് ഇത്തിരി സ്ഥാനമുള്ളത് ആസ്വാദകന്റെ മനസ്സില്‍ മാത്രമാണെന്നും  അദ്ദേഹം മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
സ്കൂളുകളും വിദ്യാഭ്യാസവും വില്പനയ്ക്ക് വെയ്ക്കുന്ന പുതിയകാലത്തെ മനുഷ്യര്‍ യന്ത്രവംശത്തില്‍ ജനിച്ചവരാകാനെ തരമുള്ളൂ. വയലും നാടന്‍ പൂക്കളും നാടന്‍പാട്ടിന്റെ ശീലുകളും മറന്നു എത്രയും വേഗം ആധുനികരാകാന്‍ വെറിപൂണ്ടു പായുകയാണ് ഇന്ന് മലയാളി. എല്ലാത്തിനോടും അഡ്ജസ്റ്റ് പോകുന്ന പ്രവണതയാണ് മലയാളിക്ക്. ബസ്സ്‌, സ്റ്റോപ്പില്‍ നിന്നും കുറെ മുന്നോട്ടു നിര്‍ത്തിയാല്‍ കുറച്ചുദൂരം ഓടാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കും നമ്മള്‍ . മലയാളം വേണ്ട ഇംഗ്ലീഷ് മതി എന്ന് പറഞ്ഞാല്‍ അമ്പത്തൊന്നിനുപകരം ഇരുപത്താറ് അക്ഷരം പഠിച്ചാല്‍ മതിയല്ലോ എന്ന് നമ്മള്‍ സന്തോഷം കൂറും. ഇവിടെയാണ്‌ പുതിയ തലമുറയുടെ മനോഭാവം പ്രസക്തമാകുന്നതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ഇത്തരം ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തന്റെ നഗ്ന കവിതകളിലൂടെ അദ്ദേഹം കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
അമ്മ മലയാളം, പഠന യാത്ര, അറേബ്യന്‍ രാത്രികള്‍ ,സ്കൂള്‍ ബാര്‍ , മനുഷ്യ പ്രദര്‍ശനം എന്നീ കവിതകള്‍ അദ്ദേഹം കുട്ടികള്‍ക്കായി ചൊല്ലി. കവിതയും സംവാദവുമായി കവിയോടൊപ്പം ഏറെനേരം ചിലവിടാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു കുട്ടികള്‍ .
ചടങ്ങിന് പ്രിന്‍സിപ്പാള്‍ പി. ശ്യാമള ടീച്ചറും ഹെഡ് മാസ്റ്റര്‍ പി. വി. ഭാസ്കരന്‍ മാസ്റ്ററും ആശംസകള്‍ നേര്‍ന്നു. പി. പ്രേമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും അഞ്ജലി. എസ്. ആര്‍ . നന്ദിയും പറഞ്ഞു.

അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷം - രസതന്ത്ര ക്വിസ്‌

അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷത്തിന്റെ ഭാഗമായി രസതന്ത്രം നിത്യ ജീവിതത്തില്‍ എന്ന വിഷയത്തെക്കുറിച്ച് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികള്‍ക്കായി ക്വിസ് മത്സരം നടത്തി. മള്‍ട്ടി മീഡിയയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി നടത്തിയ മത്സരത്തില്‍ ശാസ്ത്രജ്ഞരെ തിരിച്ചറിയുക എന്ന റൌണ്ട് ആയിരുന്നു ആദ്യം. തുടര്‍ന്ന് നിത്യജീവിതത്തിലെ രസതന്ത്രം എന്ന റൌണ്ടില്‍ പത്തു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി. സമകാലിക രസതന്ത്രം എന്ന മേഖലയില്‍ നിന്ന് അഞ്ചു ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷണങ്ങള്‍ എന്ന വീഡിയോ ഉപയോഗിച്ചുള്ള റൌണ്ടും രസകരമായിരുന്നു.
കെമിസ്ട്രി അധ്യാപകരായ പത്മജ. എ. പി, ഡോ. സുരേശന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Wednesday, July 6, 2011

മള്‍ട്ടി മീഡിയ ഉപയോഗിച്ചുള്ള സാഹിത്യ ക്വിസ്


വായനാവാരത്തോടനുബന്ധിച്ചു  നടത്തിയ സാഹിത്യ ക്വിസ് സവിശേഷ ശ്രദ്ധ നേടുകയുണ്ടായി.
സാധാരണ സാഹിത്യ ക്വിസ്സുകളില്‍ നിന്നും വ്യത്യസ്തമായി കടലാസും പെന്നുമെല്ലാം മാറ്റിവെച്ചു ആലോചനയുടെയും യുക്തിപൂര്‍വ്വമുള്ള തീരുമാനങ്ങളെയും മുന്നില്‍ നിര്‍ത്തി നടത്തിയ സാഹിത്യ ക്വിസ് മള്‍ട്ടിമീഡിയയുടെ ക്ലാസ് റൂം സാധ്യതയിലെക്കുള്ള താക്കോല് കൂടിയായി.

രണ്ടു ഘട്ടമാണ് ക്വിസ്സിനു ഉണ്ടായിരുന്നത്. സ്കൂളിലെ സാഹിത്യതത്പരരായ മുഴുവന്‍ വിദ്യാര്‍ത്ഥിനികളേയും പങ്കെടുപ്പിച്ചു നടത്തിയ ആദ്യ ഘട്ടത്തില്‍ , എഴുത്തുകാരികളെ തിരിച്ചറിയാം, കഥാപാത്രങ്ങള്‍ കൃതികള്‍ , വായനശാല എന്നീ മൂന്നു റൌണ്ടുകളിലായി ഇരുപത്തഞ്ചു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി. മികച്ച സ്കൂര്‍ നേടിയ പന്ത്രണ്ടു പേരെ ഇതിലൂടെ തെരഞ്ഞെടുത്തു. ഹൈസ്കൂളില്‍ നിന്ന് നാലുപേരും ഹയര്‍ സെക്കന്ററിയില്‍ നിന്ന് എട്ടുപേരും.
ഇവരെ ആറ് ടീമുകളായി തിരിച്ചു കൊണ്ടായിരുന്നു രണ്ടാംഘട്ട മത്സരം.
രണ്ടാം ഘട്ടത്തില്‍ അഞ്ചു റൌണ്ടുകളായിരുന്നു ഉണ്ടായിരുന്നത്.

ആദ്യ റൌണ്ട്‌ കള്ളികളില്‍ ഒതുങ്ങാത്തവര്‍ .


ടീം ഒന്നിനാണ് ആദ്യത്തെ സെലെക്ഷന്‍ . അവര്‍ തെരഞ്ഞെടുത്ത നമ്പരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മലയാളത്തിലെ പ്രശസ്തനായ ഒരെഴുത്തുകാരന്റെ ചിത്രം ഒന്‍പതു കളങ്ങളാല്‍  മറച്ചിരിക്കുന്നതായി  കാണാം. ടീം പറയുന്ന കളങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഓരോ കളങ്ങളായി മാറിപ്പോയ്ക്കൊണ്ടിരിക്കും.


നാലു കളങ്ങള്‍ നീക്കാനുള്ള അവസരമാണ് അവര്‍ക്കുണ്ടാവുക. ഇതിനിടയില്‍ ശരിയായ ഉത്തരം പറഞ്ഞിരിക്കണം. എപ്പോള്‍ തെറ്റായ ഉത്തരം പറയുന്നുവോ അതോടെ അവരുടെ ചാന്‍സ് ഇല്ലാതാവുന്നു.
20 /15 /10 / 5 എന്നിങ്ങനെയാണ് കളങ്ങള്‍ നീക്കുമ്പോള്‍ ലഭിക്കുന്ന സ്കോര്‍ . ഇത്രയുമായിട്ടും ശരിയായ ഉത്തരം ലഭിച്ചില്ലെങ്കില്‍ ചോദ്യം അടുത്ത ടീമിന് നല്‍കും. അവര്‍ക്ക് അഞ്ചു സ്കോര്‍ മാത്രമേ ലഭിക്കൂ. ശരിയായ ഉത്തരം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്‍റെ പ്രധാന സാഹിത്യ സംഭാവനകള്‍ ചുരുക്കി ക്വിസ് മാസ്റ്റര്‍ വ്യക്തമാക്കും.


രണ്ടാം റൌണ്ട് തെളിഞ്ഞ് തെളിഞ്ഞ്. ഇവിടെയും മലയാളത്തിലെ പ്രശസ്തരായ ചില എഴുത്തുകാരെ പരിചയപ്പെടുക തന്നെയാണ്. ആദ്യ ക്ലിക്കില്‍ മങ്ങിയ രൂപം, രണ്ടാം ക്ലിക്കില്‍ കുറച്ചുകൂടെ തെളിയുന്നു, മൂന്നാമത് ശരിയായ ചിത്രം. സ്കോര്‍ 15 /10 / 5 എന്നിങ്ങനെ.





രചനകളില്‍ നിന്ന് രചയിതാക്കളിലേക്ക് എന്നാ മൂന്നാമത്തെ റൌണ്ടില്‍ ഒരെഴുത്തുകാരന്റെ മൂന്നു കൃതികളുടെ പേരും ചിത്രവും ആണ് നല്‍കുക. മൂന്നു ബോക്സുകളാല്‍ പുസ്തകങ്ങളുടെ പേര് മറച്ചുവെച്ചിരിക്കും. ടീം ആവശ്യപ്പെടുന്ന ബോക്സ് മാറ്റും. പുസ്തകങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നില്ലെങ്കില്‍ ചിത്രം കാണിക്കും. പാസ് ചെയ്യുന്നത് നേരത്തെ പറഞ്ഞത് പോലെത്തന്നെ. 20 /15 /10 / 5 എന്നിങ്ങനെയാണ് ഇവിടെയും കളങ്ങള്‍ നീക്കുമ്പോള്‍ ലഭിക്കുന്ന സ്കോര്‍ .





ദൃശ്യലോകമെന്ന നാലാം റൌണ്ടില്‍ പന്ത്രണ്ടു വീഡിയോകളാണ് നല്‍കിയത്. വീഡിയോ കാണിച്ച് ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കും. ടീമുകള്‍ തെരഞ്ഞെടുത്ത നമ്പരുകള്‍ സ്ലൈഡില്‍ നിന്ന് മാഞ്ഞുകൊണ്ടിരിക്കും. ഓരോ ചോദ്യത്തിനും 5 സ്കോര്‍ . അടുത്തു ടീമിനു കൈമാറിയാല്‍ അവര്‍ക്കും 5 സ്കോര്‍ .


രസകരമായതും അവസാനത്തേതുമായ അഞ്ചാം റൌണ്ടില്‍ ഉള്‍പ്പെടുത്തിയത് ആറ് മേഖലകളിലായി പത്തു ചോദ്യങ്ങള്‍ വീതമുള്ള ഓരോ കൊട്ടയാണ്. കല, സംസ്കാരം, കവിത, നോവല്‍ , സിനിമ, ഗ്രന്ഥശാല എന്നിവയാണ് ആറ് മേഖലകള്‍ . ഓരോന്നിലും ആദ്യത്തെ അഞ്ചു ചോദ്യത്തിന് ഉത്തരം ശരിയായാലും തെറ്റായാലും പ്രശ്നമില്ല. ശരിക്ക് അഞ്ചു സ്കോര്‍ . ഇവിടെ ഉത്തരം പാസ് ചെയ്യില്ല. 'വേഗം കൃത്യം' എന്ന പേരില്‍ തന്നെ ഉത്തരങ്ങള്‍ വേഗത്തില്‍ പറയണമെന്ന സൂചനയുണ്ട്. അഞ്ചു ചോദ്യങ്ങള്‍ കഴിഞ്ഞാല്‍ ധൈര്യപൂര്‍വ്വം മുന്നോട്ട്? എന്ന ചോദ്യം വരും. ഇനിയുള്ള അഞ്ചു ചോദ്യങ്ങള്‍ക്ക് പത്തു സ്കോര്‍ വീതമാണ്. തെറ്റിയാല്‍ പത്തു സ്കോര്‍ ആകെയുള്ള സ്കോറില്‍ നിന്ന് കുറയും. ധൈര്യശാലികള്‍ക്ക് വലിയ സ്കോര്‍ നേടാവുന്ന റൌണ്ടാണിത്.




കേവലമായ ഒരു ചോദ്യോത്തര പരിപാടി എന്നതിനപ്പുറം രണ്ടോ മൂന്നോ മണിക്കൂര്‍ എടുത്ത് മലയാള സാഹിത്യത്തിലെ മികച്ച എഴുത്തുകാരെയും കൃതികളെയും കൂടുതല്‍ മള്‍ട്ടി മീഡിയ സഹായത്തോടെ പരിചയപ്പെടുത്താന്‍ ഈ സന്ദര്‍ഭം സഹായകമാകും.
ഒന്ന് രണ്ടു മൂന്ന് സമ്മാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് പയ്യന്നൂരിലെ ഡി സി ബുക്സ്‌ ഏജന്‍സിയായ ബുക്ക്‌ ലൈന്‍ അറുനൂറ്റമ്പതോളം രൂപ വിലവരുന്ന പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.
ഹയര്‍  സെക്കന്ററിയിലെ മലയാളം അദ്ധ്യാപകന്‍ പി. പ്രേമചന്ദ്രനാണ് പ്രസന്റേഷന്‍ സോഫ്ട്വെയര്‍ ഉപയോഗിച്ച് മള്‍ട്ടിമീഡിയ ക്വിസ്‌ തയ്യാറാക്കിയതും അവതരിപ്പിച്ചതും. ഫോണ്‍ 9446168067

സ്‌കൂളിലെ ഫിസിയോ തെറാപ്പി സെന്റര്‍

ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം സി.കൃഷ്ണന്‍ എം എല്‍ എ നിര്‍വഹിക്കുന്നു.

സ്കൂളിലും ഫിസിയോ തെറാപ്പി സെന്ററോ!! കേള്‍ക്കുന്നവര്‍ക്ക് പെട്ടെന്ന് ആശ്ചര്യം തോന്നാം. എന്നാല്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ തന്നെ ആദ്യ സംരംഭമായ സ്‌കൂളിലെ ഫിസിയോ തെറാപ്പി സെന്ററിനു പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. പയ്യന്നൂരിലും പരിസരത്തുമുള്ള ശാരീരികമായ  പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സെന്റര്‍ ആശ്വാസമാകും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നേരത്തെ തന്നെ സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന സംവിധാനങ്ങളുടെ തുടര്‍ച്ചയായാണ് ഈ ഫിസിയോതൊറാപ്പിസെന്ററും. പരിശീലനം സിദ്ധിച്ച ഫിസിയോതെറാപ്പിസ്റ്റിനെ നിയമിച്ചതും  തൊറാപ്പിക്കാവശ്യമായ ഉപകരണങ്ങള്‍ നല്കിയതും സംസ്ഥാന ഐ ഇ ഡി സെല്ലാണ്. ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ എം.എല്‍ .എ സി. കൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സന്‍ എം. വനജ,  പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ , കൌണ്‍സിലര്‍ മണിയറ ചന്ദ്രന്‍ , പ്രിന്‍സിപ്പാള്‍ പി. ശ്യാമള, പി.ടി.എ പ്രസിഡണ്ട് കെ. വി.ശശിധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ വെച്ച് സംസ്ഥാന വായനാ മത്സരത്തില്‍ സമ്മാനം നേടിയ കെ.അര്‍ച്ചനയ്ക്കും സ്‌കൂള്‍തലമത്സരങ്ങളില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും എം.എല്‍ എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങിനു മുന്പായി സ്‌കൂളില്‍ ആദ്യമായെത്തിയ എം എല്‍ എ ക്ക് സ്‌കൂള്‍ പി ടി എ യും സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കി.   

ഫിസിയോതെറാപ്പി സെന്റര്‍ ഉദ്ഘാടനവും എം എല്‍ എ ക്ക് സ്വീകരണവും.


Tuesday, July 5, 2011

ബഷീര്‍ സ്മരണ

ബഷീര്‍ അനുസ്മരണ പ്രഭാഷണം ശ്രീ.എ.വി.പവിത്രന്‍ നിര്‍വ്വഹിക്കുന്നു.

നവോത്ഥാനത്തിന്റെ ഊര്‍ജ്ജം ആദ്യകൃതിമുതല്‍ അവസാനരചനവരെ അണയാതെ സൂക്ഷിച്ച എഴുത്തുകാരനാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറെന്ന്  പ്രശസ്ത നിരൂപകനായ എ വി പവിത്രന്‍ അഭിപ്രായപ്പെട്ടു. പ്രേമലേഖനം മുതല്‍ സമൂഹത്തിന്റെ സാമ്പ്രദായികമായ ചിന്താധാരകളെ വെല്ലുവിളിക്കാനും ആധുനികമായ ഒരു ജീവിതബോധം മുന്നോട്ടു വെക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അക്കാലത്തെ മലയാളത്തിലെ മറ്റെഴുത്തുകാരെപ്പോലെ സാഹിത്യത്തിനുള്ള സവിശേഷമായ ഭാഷയോ പാണ്ഡിത്യമോ അല്ല ബഷീറിനെ എഴുത്തുകാരനാക്കിയത്. അനുഭവങ്ങളുടെ തീപ്പരപ്പിലൂടെ ധീരമായി നടന്നുപോയ ഓര്‍മ്മകളാണ് അദ്ദേഹം പില്‍ക്കാലത്ത് അയവെട്ടിയെടുത്ത് ലോകോത്തര സാഹിത്യ രചനകളായി നമുക്ക് മുന്നില്‍ പകര്‍ന്നു തന്നത്. ഗവ ഗേള്‍സ്‌ സ്കൂളില്‍ നടന്ന ബഷീര്‍ സ്മരണയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചടങ്ങിനു പ്രിന്‍സിപ്പാള്‍ പി ശ്യാമള  ടീച്ചറും ഹെഡ് മാസ്റ്റര്‍ പി വി ഭാസ്കരന്‍ മാസ്റ്ററും ആശംസകള്‍ നേര്‍ന്നു. പി പ്രേമചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. അന്തരിച്ച എഴുത്തുകാരന്‍ രവീന്ദ്രന്റെ മരണത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് ' എന്നാ നോവലിനെക്കുറിച്ചുള്ള പഠനം മിഥുനാ ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. ശ്രീ എം. ആര്‍ . ശശിധരന്‍ ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ഡോക്യുമെന്ററി ശബ്ദങ്ങള്‍ പ്രദര്‍ശിപ്പിച്ചു.