Tuesday, August 31, 2010

എന്നില്‍ നഷ്ടപ്പെട്ടത്


എന്നില്‍ നഷ്ടപ്പെട്ടത്.
കവിത: ജിജിന. കെ, പ്ലസ് ടു സയന്‍സ് എ ബാച്ച്
എന്താണ് ആദ്യം വറ്റിവരണ്ടത്?
വരണ്ടുണങ്ങിയ ഓര്‍മ്മകളെ ഞാന്‍ ചികഞ്ഞു തുടങ്ങി.
ഞാന്‍ കല്ലെറിഞ്ഞു കളിച്ച കുളമാണോ? അതോ -
എന്റെ ബാല്യത്തിനു തുണയായ പുളിമാവിന്‍ തണലോ?
കണ്ണുനീര്‍ വറ്റിയ അമ്മയുടെ വരണ്ട കണ്ണുകളോട്
ചോദിക്കാന്‍ ഭയം തോന്നിയെനിക്ക്.
ലഹരി തുഴഞ്ഞു വരുന്ന
അച്ഛന്റെ വയറുമാത്രം നിറഞ്ഞു നിന്നു.
തെറിവിളികള്‍, വിശപ്പ്‌ ....
മറ്റൊന്നും ഓര്‍മ്മയിലില്ല
വിണ്ട കല്‍ഭിത്തികളിലൂടെ പടര്‍ന്നു
അമ്മയുടെയും എന്റെയും ജീവനുമേല്‍
അവ നിഴലുകളായി

ഇന്ന്
താറിട്ട നാട്ടുറോഡിലൂടെ വരുമ്പോള്‍
ഞാന്‍ കണ്ട അശരണയായ വൃദ്ധ,
പിഞ്ചു ശരീരത്തിനുമേല്‍ ആര്‍ത്തിയോടെ ചിറി
നുണഞ്ഞിരിക്കുന്ന പട്ടികള്‍ ....
ഒന്നിനെയും ഞാന്‍ നോക്കിയില്ല.
ഫുട്ബോള്‍ മാച്ച് തുടങ്ങാന്‍ നേരമായി.
വരണ്ടുണങ്ങിയ പാടത്തെത്തിയപ്പോള്‍
ഉത്തരം കിട്ടിയ മനസ്സ് ഉള്ളില്‍ മന്ത്രിച്ചു,
വറ്റി വരണ്ടത് നിന്റെ മനുഷ്യത്വമത്രേ
കരിഞ്ഞുണങ്ങിയത് ലോകത്തിന്റെ മാനവികതയും.

Monday, August 30, 2010

ഹരിത വിസ്മയവുമായി മാടായിപ്പാറയില്‍

നഗരത്തിന്റെ നരച്ച കാഴ്ചകളില്‍ നിന്നും പച്ചപ്പിന്റെ അനുപമസൌന്ദര്യത്തിലേക്കുള്ള ഒരു രക്ഷപ്പെടലിനും പ്രകൃതിയിലെ അറിവിന്റെ ഖനികളില്‍ നിന്നും തിരിച്ചറിവ് സ്വായത്തമാക്കുന്നതിനും വേണ്ടിയാണു പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥികള്‍ മാടായിപ്പാറയിലേക്ക് പഠന യാത്ര സംഘടിപ്പിച്ചത്.സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ജൈവ വൈവിധ്യക്കലവറയായ മാടയിപ്പാറയിലേക്കുള്ള യാത്ര.

രാവിലെ പതിനൊന്നരയോടെ മാടായിപ്പാറയിലെത്തിയ സംഘത്തെ വരവേറ്റത് പച്ചപുതച്ച പാറപ്പുറങ്ങളും കാക്കപ്പൂക്കളുടെ പുഞ്ചിരിയുമാണ്. വാലിസ് നേരിയ എന്ന ചെറുജല സസ്യത്തില്‍ തുടങ്ങി ഡ്റൊസീറ, ചൂതപ്പൂ, കൃഷ്ണപ്പൂ, ഡെസ്മോഡിയ, പാറമുള്ള് മുതലായ വൈവിദ്യ പൂര്‍ണമായ സസ്യങ്ങള്‍ വഴിയിലുടനീളം കാഴ്ചവിരുന്നൊരുക്കി നിന്നു. മാടായിപ്പാറയില്‍ മാത്രമായി കാണപ്പെടുന്ന ഒരപൂര്‍വ സസ്യവിഭാഗമാണ്‌ പാറമുള്ള്. മാടായിപ്പാറയുടെ ഹൃദയത്തോട് പറ്റിച്ചേര്‍ന്നു ഈ സവിശേഷ സസ്യം പരന്നു കിടക്കുകയാണ്.

മാടായിക്കാവിന്റെ കുളിര്‍മയിലെക്കാണ് തുടര്‍ന്ന് സംഗം ഊളിയിട്ടത്. നിറകുലകളുമായി കാവില്‍ പടര്‍ന്നു നിന്നിരുന്ന മുന്തിരിവള്ളി ഏറെ അത്ഭുതമുണര്‍ത്തി. മുന്തിരിയുടെ നാടന്‍ തരമായിരുന്നു അത്. അതില്‍ നിന്നും ആണ് ഇന്ന് വിപണി യിലെത്തിനില്‍ക്കുന്ന മുന്തിരി വികസിപ്പിച്ചെടുത്തത്. ഹുഗോനിയ, കായാമ്പൂ, ചിറ്റമൃത് ..... കാവിന്റെ ഹരിത സസ്യ സമ്പത്ത് അങ്ങിനെ നീളുന്നു. കാവിന്റെ ഹരിതഛായയില്‍ നിന്നും പാറയുടെ പച്ചപ്പട്ടിലേക്ക് ഞങ്ങള്‍ വീണ്ടും കടന്നു.

പാറകളില്‍ സമൃദ്ധമായി കാണുന്ന ഒരു പ്രത്യേക ചെടിയാണ് ലൈക്കന്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവ സസ്യങ്ങളല്ല. പൂപ്പല്‍ പോലെ പാറപ്പുറത്ത് പറ്റിപ്പിടിച്ചു കൊണ്ട് ഇവ പുതിയ വാസസ്ഥലങ്ങള്‍ തേടുന്നു. പൂക്കളുടെ സമൃദ്ധിയാണ്‌ മാടായിപ്പാറയെ ഏറെ ആകര്‍ഷകമാക്കുന്നത്. നാട്ടില്‍ പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുന്ന കാക്കപ്പൂവും കൃഷ്ണപ്പൂവുമൊക്കെ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.

അക്കേഷ്യാ മരങ്ങളുടെ തണലിലെ ഊണിനു ശേഷം, മാടായിപ്പാറയുടെ വിസ്മയങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന ചൈനക്ലേ കമ്പനി ഖനം നടത്തുന്ന പ്രദേശങ്ങള്‍ കാണാനാണ് പിന്നീട് ഞങ്ങള്‍ പോയത്. മനുഷ്യമനസ്സിന്റെ ഒടുങ്ങാത്ത ക്രൂരതയുടെ സാക്ഷ്യപത്രമായി മാടായിപ്പാറയുടെ മാറിലെ വിള്ളലുകള്‍ കുട്ടികളുടെ മനസ്സില്‍ ചോരവാര്‍ന്നു നിന്നു. പച്ചപ്പിന്റെ താഴ്വാരത്തില്‍ ചുമപ്പും മഞ്ഞയും നിറങ്ങള്‍ നിറച്ച് ചൈനക്ലേ സ്ഥലം അനൌചിത്യം പോലെ മുന്നില്‍ വൃത്തികേടുകള്‍ കാട്ടി നിന്നു. ചിലപ്പോള്‍ ഈ ജൈവ വൈവിധ്യക്കലവറയെ നാളെ നാമാവശേഷമാക്കുക ഈ കമ്പനിയായിരിക്കും.

ഈ യാത്രയില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സവിശേഷമായ ഒരു 'ഉപഹാരവും' ലഭിച്ചു. നായയുടെതെന്നു തോന്നിക്കുന്ന ഒരസ്ഥികൂടം. ശാസ്ത്ര കൌതുകം തുടിക്കുന്ന കണ്ണുകളുമായി ഞങ്ങള്‍ അതിനു ചുറ്റും കൂടി. ഒടുവില്‍ കൂടുതല്‍ പഠനത്തിനായി അത് സ്കൂളിലേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചു. മാടായിപ്പാറയുടെ അപൂര്‍വ്വ സമ്മാനമായി ആ അസ്ഥികൂടം സ്കൂള്‍ ലാബില്‍ ഇടംപിടിച്ചു.

വേനല്‍ ക്കാലത്തും ജല സമൃദ്ധിയോടെ നില്‍ക്കുന്ന വടുകുന്ദ തടാകത്തിലേക്കായിരുന്നു അടുത്ത യാത്ര. മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ എന്നത് മറന്നു എല്ലാവരും വടുകുന്ദതടാകത്തിന്റെ ഓളങ്ങളില്‍ കാലിട്ടടിച്ച്‌ രസിച്ചു. അപ്പോഴേക്കും സൂര്യന്‍ ദൂരെ എഴിമലക്ക് താഴേക്കു മറയാന്‍ തുടങ്ങിയിരുന്നു. മാടായിപ്പാറ പകര്‍ന്നു നല്‍കിയ പുത്തനറിവുകളുമായി കുട്ടികള്‍ മലമുകളിലെ ആ 'സൌന്ദര്യ തീരത്തോട് ' വിടപറഞ്ഞു.
റിപ്പോര്‍ട്ട് തയ്യാറാക്കിയത് :അമ്പിളി. കെ.

Sunday, August 22, 2010

ചലച്ചിത്രോത്സവം


ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന ചലച്ചിത്രോത്സവം ശ്രദ്ധേയമായി. ഇംഗ്ലീഷ്, മലയാളം വിഷയങ്ങളുടെ പഠന മേഖലയില്‍ പ്രധാനപ്പെട്ട ഒന്നായ, ദൃശ്യമാധ്യമങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. ആഗസ്ത് 13 , 14 തീയ്യതികളില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് പങ്കെടുപ്പിച്ചത്. ചലച്ചിത്രത്തിന്റെ സാങ്കേതികവും സൌന്ദര്യാത്മകവുമായ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, തിരക്കഥകള്‍ പരിചയപ്പെടല്‍ എന്നിവ ഇതിന്റെ ഭാഗമായി നടന്നു.ഫീച്ചര്‍ / ഡോക്യുമെന്ററി സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
സത്യജിത്ത് റായി യുടെ 'പാഥേര്‍ പാഞ്ചലി', എം. എ. റഹ്മാന്റെ 'ബഷീര്‍ ദ മാന്‍', ചാപ്ലിന്റെ 'ദ കിഡ് ', എം. ആര്‍. ശശിധരന്റെ ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'ശബ്ദങ്ങള്‍', അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ദ ബ്രിഡ്ജ് ', ലാല്‍ ജോസ് സംവിധാനം ചെയ്ത 'പുറം കാഴ്ചകള്‍' ( രണ്ടും 'കേരള കഫെ' എന്ന സിനിമയിലേത്‌ ) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

Wednesday, August 18, 2010

വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ ചിന്തകളില്‍



മാനവ വംശത്തിനു മേല്‍ യുദ്ധം വരുത്തിവെച്ച ഭീകര നിമിഷങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കിയും യുദ്ധത്തിനെതിരായ മനോഭാവം ശക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഹിരോഷിമാ ദിനവും നാഗസാക്കി ദിനവും അനുസ്മരിച്ചു.
സ്കൂളിലെ മുഴുവന്‍ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളും യുദ്ധവിരുദ്ധ പോസ്റ്ററുകള്‍ തയ്യാറാക്കി. പോസ്റ്ററുകളുടെ പ്രദര്‍ശനം ഹിരോഷിമാ ദിനത്തിന് സ്കൂള്‍ ഹാളില്‍ ഒരുക്കി. പോസ്റര്‍ പ്രദര്‍ശനം ശ്രീ അക്ബര്‍ കക്കട്ടില്‍, യു. കെ. കുമാരന്‍. ശത്രുഘ്നന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
യുദ്ധ വിരുദ്ധ ചലച്ചിത്രമായ നൈറ്റ്‌ & ഫോഗ് ( ഹിറ്റ്ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നടന്ന, മനുഷ്യ മനസ്സിന് ചിന്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള കൊടും ക്രൂരതകളുടെ മുഖം അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി ) ശനിയാഴ്ച പ്രദര്‍ശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും തയ്യാറാക്കിയ സമാധാന സന്ദേശമായ സുഡാക്കോ കൊറ്റികള്‍ കുട്ടികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ സമര്‍പ്പിച്ചു.

ചടങ്ങില്‍ പ്രിസിപ്പാള്‍ രാജേഷ് കുമാര്‍, ഹെഡ്മിസ്സ്ട്രസ് ജയശ്രീ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

യുദ്ധവിരുദ്ധ പരിപാടികള്‍ക്ക് അശോകന്‍ മാസ്റ്റര്‍, അനില്‍കുമാര്‍ മാസ്റര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

Tuesday, August 17, 2010

കഥകളുടെ കൌതുകം നുണഞ്ഞ് ഒരു ദിവസം



കഥയുടെ പുതിയ കാലത്തെ കുലപതികളുമായി സംസാരിച്ചിരിക്കാന്‍ നേരം കിട്ടിയ ത്തിന്റെ ആഹ്ലാദത്തിലാണ് പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ സാഹിത്യ തത്പരരായ വിദ്യാര്‍ഥനികള്‍. മലയാളത്തിലെ പേരെടുത്ത മൂന്ന് കഥാകൃത്തുകളാണ് ആഗസ്ത് ആറാം തീയ്യതി സ്കൂള്‍ സന്ദര്‍ശിച്ചത്. അധ്യാപകകഥകളിലൂടെ അവരുടെ പ്രിയപ്പെട്ട കഥാകൃത്തായ ശ്രീ അക്ബര്‍ കക്കട്ടില്‍, മലയാളത്തിലെ ഒട്ടനവധി മികച്ച കഥ കളുടെ സൃഷ്ടാവായ യു. കെ. കുമാരന്‍, കഥാകൃത്തും മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തുമായ ശത്രുഘ്നന്‍ എന്നിവരാണ് ആഗസ്ത് ആറ് വെള്ളിയാഴ്ച സ്കൂളിലെത്തിയത്.

സ്കൂളിലെത്തിയ തനിക്കു മുറ്റത്ത് നിരനിരയായി നിര്‍ത്തിയിട്ട കുട്ടികളുടെ സൈക്കിള്‍ കണ്ട് പുതിയ ഒരു തിരക്കഥയ്ക്കുള്ള പ്ലോട്ട് മനസ്സിലേക്ക് ഓടിയെത്തുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ശത്രുഘ്നന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. എഴുത്ത് അനുഭവങ്ങളില്‍ നിന്ന് രൂപമെടുക്കുമ്പോള്‍ തന്നെ അത് ഭാവനയുമായി പ്രവര്‍ത്തിച്ചും പ്രതിപ്രവര്‍ത്തിച്ചും എന്തെന്തു രൂപമാറ്റങ്ങള്‍ക്കാണ് വിധേയമാകുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. ഒന്‍പതാം തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള മടുത്ത കളി എന്ന കഥയുടെ അനുഭവ പശ്ചാത്തലം വിവരിച്ചു കൊണ്ട് അനുഭവങ്ങളുടെ കരുത്ത് എങ്ങിനെ സാഹിത്യത്തിനു ചൂരും ചൂടും നല്‍കുന്നു എന്ന് യു. കെ. കുമാരന്‍ വിശദമാക്കി. തന്റെ രസകരമായ ശൈലിയിലൂടെ കുട്ടികളെ രസിപ്പിച്ചു മുന്നേറിയ അക്ബര്‍ കക്കട്ടില്‍ ഓരോ എഴുത്തുകാരന്റെയും വ്യത്യസ്തതയിലാണ് ഊന്നിയത്. ഒരേ വിഷയം തന്നെ കഥയ്ക്കായി സ്വീകരിക്കുമ്പോഴും വരുന്ന ശൈലീപരമായ വ്യത്യസ്തതയുടെ തലങ്ങള്‍ അദ്ദേഹം കഥകള്‍ ഉദാഹരണമാക്കി ത്തന്നെ വിശദീകരിച്ചു.

മൂന്നു എഴുത്തുകാരുടെയും ആമുഖ ഭാഷണത്തിന് ശേഷം കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമായിരുന്നു. എഴുത്ത് വ്യക്തിജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്നതായിരുന്നു ആദ്യചോദ്യം. വളരെ രസകരമായി അതിനു മറുപടി പറഞ്ഞ ശത്രുഘ്നന്‍ തന്റെ വ്യക്തിപരമായ ഒരനുഭവം പങ്കുവെച്ചു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് കുട്ടികള്‍ കുശുകുശുക്കുന്ന ഒരു കാര്യം താന്‍ കഥയാക്കി അഭിമാനത്തോടെ തന്റെ ചെറിയമ്മയെ കാണിച്ചു. അതു വായിച്ച ചെറിയമ്മ പൊട്ടിക്കരയുകയാണുണ്ടായത്. ചെറിയമ്മയെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്ന ഒരു മോശം സംഭവമാണ് താന്‍ കഥയാക്കി കൊണ്ട് വന്നത്. അന്ന് തീരുമാനിച്ചു ഇനി ഒരിക്കലും താന്‍ കഥ എഴുതുകയില്ലെന്ന്. പിന്നീട് നന്തനാരാണ് ഗോവിന്ദന്‍കുട്ടി എന്ന പേരില്‍ താന്‍ കഥ എഴുതേണ്ട, 'ശത്രുഘ്നന്‍' എന്നപേര് സ്വീകരിച്ച് എഴുതിക്കോളൂ എന്ന് വിദ്യ പറഞ്ഞു തന്നത്. ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനുള്ള തന്റെ 'മടുത്ത കളി' എന്ന കഥയുടെ പിന്നിലെ അനുഭവത്തെ വിശകലനം ചെയ്തുകൊണ്ടാണ് യു. കെ. കുമാരന്‍ എഴുത്തും അനുഭവവും തമ്മിലുള്ള ബന്ധം വിശദീകരിക്കാന്‍ ശ്രമിച്ചത്‌. വളരെ കാല്പനികമായി മാത്രം കാര്യങ്ങളെ കാണുന്നതില്‍ നിന്ന് പുതിയ എഴുത്തുകാര്‍ എത്രമാത്രം മുന്നോട്ടു പോയിട്ടുണ്ട്? ഇന്നത്തെ എഴുത്തുകാരന്‍ സമൂഹത്തെ എങ്ങിനെയാണ് നോക്കിക്കാണുന്നത്? ഈ ചോദ്യത്തിന് അക്ബര്‍ കക്കട്ടില്‍ ഓരോ എഴുത്തുകാരന്റെയും രചനാപരമായ പ്രത്യേകതകളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും വിശദീകരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. അധ്യാപക കഥകളില്‍ എത്രമാത്രം സത്യമുണ്ട് എന്നായിരുന്നു മറ്റൊരു വിദ്യാര്‍ത്ഥിനിക്ക് അറിയാനുണ്ടായിരുന്നത്. താന്‍ നിത്യം ഇടപെട്ടു കൊണ്ടിരിക്കുന്ന അദ്ധ്യാപഹയന്‍മാരും പഹച്ചികളും കുട്ടികളും കഥകളുടെ ഭണ്ഡാരമാണ് എന്ന് പറഞ്ഞു കൊണ്ട് അക്ബര്‍ മാഷ്‌ തന്റെ ചില അനുഭവ കഥകള്‍ കൂടി അയവിറക്കുകയുണ്ടായി.

ഓര്‍മ്മയില്‍ എന്നെന്നും സൂക്ഷിച്ചുവെക്കാവുന്ന സ്വപ്നസമാനമായ അനുഭവമാണ് തങ്ങള്‍ക്ക് ഇതെന്നാണ് പരിപാടിക്ക് നന്ദി പറഞ്ഞ അമ്പിളി ഈ 'സാഹിത്യ സംവാദത്തെ' വിലയിരുത്തിയത്.