Friday, June 4, 2010

ഭൂമിരോദനം



കൂട്ടരേ നോക്കുവിന്‍ നമ്മുടെ ഭൂമിതന്‍
ദേഹമിന്നെത്ര മലിനമായ്
നമ്മുടെ കയ്യുകളീനല്ലഭൂമിയെ
കാര്‍ന്നു കാര്‍ന്നങ്ങു ഭുജിക്കയാണ്.
സസ്യങ്ങള്‍ തിങ്ങി നിറഞ്ഞൊരു ഭൂമിയോ
പണ്ടെത്ര സുന്ദരിയായിരുന്നു.
എങ്കിലിന്നാക്കഥയൊക്കെ മാറി
ഭൂമിതന്‍ മൃത്യുവടുത്തുവല്ലോ.
കാശിന്നു പിന്നാലെപായുംമനുജരോ
മാമാരമെല്ലാമറുത്തെടുത്തു
ജീവജലമോ നമുക്ക് തരും പുഴ
പാടേ വരണ്ടങ്ങു നിശ്ചലമായ്‌
മണലിന്നുവേണ്ടിയാ പാവംപുഴകളെ
കുരുതി കൊടുത്തവര്‍ കാശുവാരി
കുന്നുകളൊക്കെയിടിച്ചവര്‍ നമ്മുടെ
പാടങ്ങളൊക്കെ നികത്തി പിന്നെ
ഓര്‍ക്കുകമാനവ നീ ചെയ്തതൊക്കെയും
നല്ലതാണെന്നു ധരിക്കരുതേ
കുന്നുകള്‍ കാവുകള്‍ പാടങ്ങളൊക്കെയും
മണ്‍മറഞ്ഞില്ലേയീ ചെയ്തികളാല്‍
ഇങ്ങനെ പോവുകയാകിലോ വൈകാതെ
ഭൂമി മരുഭൂമിയായിടുമേ !!

"ഭൂമിരോദനം - അര്‍ച്ചന .പി.കെ. എട്ട്. ബി."


സ്കൂളില്‍ ജൂണ്‍ അഞ്ചിന് നടന്ന ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു രചിക്കപ്പെട്ട കവിതകളില്‍ ഒന്നാണ് മുകളില്‍ നല്‍കിയത്. പാരിസ്ഥികമായ അവബോധം നമ്മുടെ കുട്ടികളില്‍ എത്രമാത്രം ശക്തമാണെന്ന് രചിക്കപ്പെട്ട കവിതകളില്‍ നിന്ന് തൊട്ടറിയാമായിരുന്നു. കവിതകള്‍ ഉള്‍പ്പെടുത്തിയും മറ്റും തയ്യാറാക്കിയ പോസ്റ്റര്‍ രചനയും പ്രദര്‍ശനവും കുട്ടികളില്‍ ആവേശമുണ്ടാക്കിയിരുന്നു. പല ജീവികള്‍, ഒരു ഗ്രഹം, ഒരൊറ്റ ഭാവി എന്ന മുദ്രാവാക്യത്തിന്റെ അന്തസ്സത്ത തിരിച്ചറിഞ്ഞു തയ്യാറാക്കിയ പോസ്റ്ററുകളില്‍ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യവും അത് നശിപ്പിക്കപ്പെടുന്നതിലുള്ള ഉത്കണ്ഠയും പ്രകടമായിരുന്നു. ഓരോ ക്ലാസ്സില്‍ നിന്നും അഞ്ചും ആറും പോസ്റ്ററുകള്‍ കുട്ടികള്‍ തയ്യാറാക്കിയിരുന്നു.

ഒന്‍പതാം തരാം വരെയുള്ള കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. രാവിലെ നടന്ന സ്കൂള്‍ പ്രത്യേക അസ്സംബ്ലിയില്‍ അധ്യാപകര്‍ക്ക് പുറമേ അമ്പിളി, ഷാന എന്നീ വിദ്യാര്‍ഥികളും സംസാരിച്ചു. സ്കൂള്‍ ശുചീകരണം നല്ല രീതിയില്‍ നടന്നു. ഉച്ചയ്ക്ക് ശേഷം ജൈവ വൈവിധ്യത്തെക്കുറിച്ച് ഹയര്‍ സെക്കന്ററി അധ്യാപകനായ സുരേന്ദ്രന്‍ മള്‍ട്ടിമീഡിയയുടെ സഹായത്തോടെ ക്ലാസ് നല്‍കി.

Thursday, June 3, 2010

ജീവന്റെ കൈയൊപ്പ്



നാം ആഹരിക്കുന്നവയാണ് നമ്മുടെ ശരീരമായി രൂപപ്പെടുന്നതെന്നും ആഹാരത്തിന്റെ നന്മയും സത്വികതയും ആണ് നമ്മുടെ ശരീരത്തെയും അതിനകത്തെ പ്രാണനെയും രൂപപ്പെടുത്തുന്നതെന്നും പ്രശസ്ത പ്രകൃതിചികിത്സകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഡോ. ജേക്കബ് വടക്കുംചേരി അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ 2010 -2011 വര്‍ഷത്തെ പ്രവേശനോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം
പ്രകൃതിയില്‍ നിന്ന് മനുഷ്യര്‍ എത്രമാത്രം അകലുന്നുവോ അത്രമാത്രം മനുഷ്യര്‍ക്ക്‌ ബുദ്ധിമുട്ട് കൂടുകയാണ്. ഇന്ന് സുഖം സൗകര്യം രുചി എന്നൊക്കെ കരുതി നാം കൃത്രിമ ജീവിത രീതിക്ക് പുറകെ പായുകയാണ്. ഇത് മനുഷ്യരെ എത്തിച്ചിരിക്കുന്നത് ഭീകരമായ പതനത്തിലാണ്. പുതിയ പുതിയ പേരുകളോടെ പല രോഗങ്ങളും നമ്മളെ പിടികൂടിയതായി നമ്മള്‍ അറിയുന്നു. രോഗത്തിന് ചികിത്സിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നത്. എന്നാല്‍ അവര്‍ ഒരിക്കിലും രോഗ കാരണങ്ങളെക്കുറിച്ച് പറയുകയില്ല. ഈ കാരണങ്ങളെ അറിയുകയും അതില്‍ മാറ്റം വരുത്തുകയും ചെയ്യുക എന്നതാണ് പ്രകൃതി ചികിത്സയുടെ മാര്‍ഗം. അനുദിനം രോഗികളുടെ എണ്ണം പെരുകിയില്ലെങ്കില്‍ ആധുനിക വൈദ്യശാസ്ത്രത്തിനു പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഇന്ന് നമ്മളുടെ ആരോഗ്യ രംഗത്തെ അടിമുടി നിയന്ത്രിക്കുന്നത്‌ വന്‍ കുത്തക മരുന്ന്കമ്പനികളാണ്. ഒരു രോഗത്തിന് മരുന്ന് കഴിക്കുമ്പോള്‍ നാം മറ്റ് ഒരുപാട് രോഗങ്ങള്‍ വിലകൊടുത്ത് വാങ്ങിക്കുകയാണ്.
ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ എത്രമാത്രം വിഷമയവും രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതും ആണ് എന്ന് അദ്ദേഹം സോദാഹരണം വിശദീകരിച്ചു. ബേബി ഒയിലുകള്‍, ടൂത്ത് പേസ്റ്റുകള്‍, ബ്രഡ്ഡുകള്‍ എന്നിവ നമ്മുടെ ശരീരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന്, അത്തരം ഉല്‍പ്പന്നങ്ങളുടെ കണ്ടന്റുകള്‍ വായിച്ചു കൊണ്ട് തന്നെ അദ്ദേഹം വിശദീകരിച്ചു.
പ്രകൃതി ജീവനത്തിന്റെ പ്രാധാന്യവും പ്രസക്തിയും എടുത്തുകാട്ടി നടത്തിയ പ്രഭാഷണത്തിനു ശേഷം അദ്ദേഹം വിദ്യാര്‍ഥികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. പ്രിന്‍സിപ്പാള്‍ രാജേഷ്‌ കുമാര്‍, ഹെഡ്മിസ്‌സ്ട്രസ് ജയശ്രി ടീച്ചര്‍, പ്രകൃതി ചികിത്സകന്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ ആരോഗ്യ നികേതനം ഡയരക്ടര്‍ പി. എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.