Thursday, September 30, 2010

കാത്തിരിപ്പിന്റെ പ്രകാശം


കാത്തിരിപ്പിന്റെ പ്രകാശം
ചെറുകഥ - അശ്വതി. ആര്‍.



വളരെ അപ്രതീക്ഷിതമായിരുന്നു അയാളുടെ ചോദ്യം. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്ന് പോയി. ഒരു മിന്നല്‍ പിണര്‍ പോലെ അച്ഛന്റെയും അമ്മയുടെയും അനുജന്റെയുമെല്ലാം മുഖം മനസ്സിലൂടെ ഓടിമറഞ്ഞു,
തകഞ്ഞ ആത്മവിശ്വാസം സ്ഫുരിക്കുന്ന ശബ്ദത്തില്‍ അയാള്‍ വീണ്ടുമെന്നോട് ചോദിച്ചു, " നീ എന്റെ കൂടെ വരികയല്ലേ".
അല്ലെന്നു പറയാന്‍ എന്തെ മനസ്സ് കൂട്ടാക്കത്തത്. എനിക്ക് എന്ത് പറ്റി....
ഇനിയുള്ള എന്റെ ജീവിതം....? അച്ഛന്‍ ..? അമ്മ ....? ആകെ അങ്കലാപ്പിലായ മനസ്സില്‍ ഒപ്പം ചോദ്യങ്ങളും ഒരുപാട് ഉയരുകയാണ്. അവയ്ക്കൊന്നും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാതെ അയാളോടൊപ്പം ഞാന്‍ പടിയിറങ്ങി. അയാള്‍ എന്നിലെന്നുമുണ്ടെന്നു അതിശയത്തോടെ പുകഴ്ത്താറുള്ള സ്വത്വത്തിനു വിപരീതമായി, ഒരു നാണം കുണുങ്ങിയെപ്പോലെ ഞാന്‍ തലതാഴ്ത്തി നടന്നു. ചിന്തകള്‍ മനസ്സിനെ ആലോസരപ്പെടുത്തിയെങ്കിലും, അതില്‍ കണ്ണീരൊഴുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എങ്ങോട്ടെന്ന ലക്ഷ്യം നിര്‍ണയിക്കാന്‍ അയാളെ ചുമതലപ്പെടുത്തിയത് മുതല്‍ക്കു ഞാന്‍ എന്തിന് അതിനെക്കുറിച്ച് വേവലാതിപ്പെടണം?

നാളിത്ര കഴിഞ്ഞിട്ടും, ഇന്ന് ഈ വേശ്യാലയത്തിനു മുന്നില്‍ ലജ്ജയില്ലാതെ ഇരയെത്തേടിയിരിക്കുമ്പോഴും കണ്ണുകള്‍ തിരയുന്നത് അയാളെത്തന്നെയല്ലേ? എല്ലാ ആള്‍ക്കൂട്ടത്തിലും താന്‍ അന്ന് മുതല്‍ തിരഞ്ഞു കൊണ്ടിരുന്നത് അയാളെ മാത്രമായിരുന്നില്ലേ? അയാളെ അത്രമേല്‍ സ്നേഹിക്കാന്‍ തനിക്കു ഇപ്പോഴും എങ്ങിനെ കഴിയുന്നു എന്ന അതിശയം മാത്രമാണ് ബാക്കി. ഇല്ല .. അയാള്‍ക്ക്‌ വരാതിരിക്കാന്‍ കഴിയില്ല. അന്ന് എന്റെ നേര്‍ക്കുതിര്‍ത്ത ചോദ്യത്തിലൊളിഞ്ഞ് നിന്ന അതേ ആത്മവിശ്വാസത്തോടെ അയാള്‍ ഒന്ന് കൂടി വിളിക്കും. തന്നെ കൊണ്ട് പോകും.
കറുത്ത മേഘങ്ങള്‍ക്കിടയില്‍ എവിടെയോ ഒരു പ്രകാശത്തിന്റെ കീറല്‍ എത്തിനോക്കിയോ?

Thursday, September 2, 2010

ആവേശവും ആഹ്ലാദവും അലയടിച്ച ഓണാഘോഷം

ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്നാഘോഷ പരിപാടികള്‍ ഇക്കൊല്ലവും അതിഗംഭീരമായി തന്നെ നടന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും സജീവമായി പരിപാടികളില്‍ പങ്കെടുത്തു.

ഓണപ്പൂക്കള മത്സരം രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ചു. സ്കൂളിലെ മുഴുവന്‍ ക്ലാസുകളും ആവേശത്തോടെ ഏറ്റെടുത്ത പൂക്കള മത്സരത്തില്‍, പൂക്കളുടെ വൈവിധ്യം കൊണ്ടും നാടന്‍പൂക്കളുടെ സമൃദ്ധി കൊണ്ടും കാണികളുടെ കണ്ണും മനസ്സും കവര്‍ന്ന പ്ലസ് ടു സയന്‍സ് ബി ബാച്ചിലെ വിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ പൂക്കളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. പ്ലസ് ടു സയന്‍സ് എ ബാച്ചിനാണ് രണ്ടാം സ്ഥാനം. ഇരു ക്ലാസ്സുകളും പച്ചക്കറികള്‍ കൊണ്ടും തേങ്ങ കൊണ്ടും ഒരുക്കിയ പൂക്കളങ്ങള്‍ കാണികളുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

പൂക്കള മത്സരത്തിനു ശേഷം നടന്ന ഓണപ്പാട്ട് മത്സരം പാട്ടുകളുടെ വൈവിധ്യം കൊണ്ടും സംഘാടനം കൊണ്ടും കുറ്റമറ്റതായി. മുഴുവന്‍ ക്ലാസുകളും വാശിയോടെ പങ്കെടുത്ത ഓണപ്പാട്ട് മത്സരത്തില്‍ പ്ലസ് വണ്‍ സയന്‍സ് എ ബാച്ച് ഒന്നാം സ്ഥാനവും പ്ലസ് ടു സയന്‍സ് ബി ബാച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
തുടര്‍ന്ന് നടന്ന യു. പി. വിഭാഗം കുട്ടികള്‍ക്കുള്ള ബലൂണ്‍ പൊട്ടിക്കല്‍ ആവേശവും കൌതുകവും വിതറി.
ഒനാഘോഷത്തിലെ അവിസ്മരണീയ ഇനമായിരുന്നു ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികളുടെ കമ്പവലി മത്സരം. ആവേശം വാരിവിതറിയ, ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഫൈനല്‍ റൌണ്ടില്‍ പ്ലസ് വണ്‍ കൊമേര്‍സ് വിദ്യാര്‍ത്ഥിനികള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസിനെ 3 : 2 നു കീഴടക്കി ഒന്നാം സ്ഥാനം നേടി.






തുടര്‍ന്ന് നടന്ന യു. പി, ഹൈസ്കൂള്‍ വിഭാഗം കസേരക്കളിയും കുട്ടികളെ ആവേശഭരിതരാക്കി.






ഓണാഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അധ്യാപകരുടെയും പി. ടി. എ യുടെയും വകയായി പാല്‍പ്പായസം തയ്യാറാക്കി വിതരണം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനം സ്കൂള്‍ ഹെഡ്മിസ്സ്ട്രസ് ജയശ്രീ ടീച്ചര്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ രാജേഷ്‌ കുമാര്‍ സാര്‍, സ്റ്റാഫ് സെക്രട്ടറി അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Wednesday, September 1, 2010

മഞ്ഞുമലയില്‍ നിന്നൊരു കത്ത്.

മിഥുന ബാലകൃഷ്ണന്‍. പ്ലസ് വ സയന്‍സ് എ

ജമ്മു,
28 .02 .2006.
ഉമ്മ,
ഞാന്‍ നാളെ വരും.
ബഷീര്‍.

"പടച്ചോന്‍ എന്റെ വിളി കേട്ട്." ആമിനുമ്മ കണ്ണ് തുടച്ചു. എവിടെയോ ഏതൊക്കെയോ ചില പട്ടാളക്കാര്‍ കൊല്ലപ്പെട്ടൂന്നു കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ മനസ്സിലെ ആധി. അവന്‍ പെട്ടെന്നിങ്ങെത്തിയാല്‍ മതി.

കുട്ടിക്കാലം മുതല്‍ക്കേ തോക്കുകളോടായിരുന്നു അവന് പ്രിയം. അവന്റെ ബാപ്പ മരിച്ചതും അതിര്‍ത്തിയിലെ ഏതോ പൊട്ടിത്തെറിയില്‍ തന്നെ. അതോര്‍ക്കുമ്പോള്‍ ഒരാളലാണ് മനസ്സില്‍. അതുകൊണ്ട് തന്നെയാണ് പട്ടാളത്തില്‍ ചേരാനൊരുങ്ങിയപ്പോള്‍ ബഷീറിനെ തടഞ്ഞതും.
"ഉമ്മാ, ധീരന്മാര്‍ക്കു ഒരിക്കലെ മരണമുള്ളൂ. നാടിനു വേണ്ടി ജീവന്‍ ബലികഴിച്ച ബാപ്പാടെ മോനാ ഞാന്‍". അവന്റെ വാക്കിലെ ഉറപ്പ് തന്റെ സംശയങ്ങളെ അലിയിച്ചു കളഞ്ഞു.

രാത്രിയുടെ കറുത്ത പുതപ്പിനുള്ളില്‍ കുറുനരികള്‍ ഓലിയിടാന്‍ തുടങ്ങി. മഴയുടെ താളം തെറ്റിച്ചു കൊണ്ട് വാതിലില്‍ മുട്ടുകേട്ടു.
"ഉമ്മാ..." ബഷീര്‍ വിളിച്ചു.
"ന്റ മോനെ ... നിന്നെയൊന്നു കാണാന്‍ എത്ര നാളായി ഞാന്‍ കാത്തിരിക്ക്ന്ന് "
ഉമ്മ അടുത്തു ചെന്നപ്പോള്‍ അവന്‍ ഒഴിഞ്ഞു മാറി. "ഞാനൊന്ന് കുളിക്കട്ടെ ഉമ്മാ"
നേരം വെളിത്തപ്പോഴും മഴയുടെ ഇരമ്പല്‍ നിലച്ചിരുന്നില്ല.
" ഉമ്മാ .. ഞാന്‍ പള്ളീപ്പോണ്" ബഷീര്‍ പറയുന്നത് കേട്ടു. ഉമ്മറത്ത് ചെന്ന് നോക്കിയപ്പോള്‍ അവന്‍ മഴയില്‍ മറഞ്ഞു മറഞ്ഞു പോകുന്നു. അകത്തു അവന്‍ കൊണ്ട് വന്ന ബാഗും സാധനങ്ങളുമൊന്നും കാണുന്നില്ല.
ആമിനുമ്മാ.......... ആമിനുമ്മാ.......... " അയല്‍പക്കത്തെ ഖദീജ നനഞ്ഞൊലിച്ചു ഉമ്മറത്ത് നില്‍ക്കുന്നു. കൈയ്യില്‍ ചുരുട്ടി പ്പിടിച്ച പത്രം.
"ഉമ്മാ.." അവള്‍ കരയുന്നുണ്ടായിരുന്നു.
എന്തിനാണ് രാവിലെതന്നെ ഇവള്‍ സങ്കടപ്പെടുന്നത്?
മഴവെള്ളവും കണ്ണീരും ഒലിച്ചിറങ്ങുന്ന മുഖം ഉയര്‍ത്താതെ തന്നെ അവള്‍ പത്രം ഉമ്മയുടെ നേരെ നീട്ടി. കറുപ്പിന്റെ കനപ്പില്‍ പൊങ്ങിനിന്ന വാര്‍ത്ത ഉമ്മ ഇങ്ങനെ വായിച്ചു.
കൊല്ലപ്പെട്ട ജവാന്മാരില്‍ മലയാളിയും.
ജമ്മു: ഇന്നലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച നാല് ജവാന്മാരെയും തിരിച്ചറിഞ്ഞു. ഇതില്‍ ഒരാള്‍ മലയാളിയാണ്. കണ്ണൂര്‍ ജില്ലയിലെ എട്ടിക്കുളത്തെ വടക്കേ പറമ്പത്ത് ബഷീറാണ് .......
അലറിക്കരയുന്ന മഴയ്ക്കൊപ്പം ബഷീറിന്റെ വിറയാര്‍ന്ന ശബ്ദം തനിയ്ക്ക് ചുറ്റും മുഴങ്ങി ക്കൊണ്ടിരിക്കുന്നത് ആമിനുമ്മ വ്യക്തമായും കേട്ടു. " ഉമ്മാ ..ഉമ്മാ..."